കൊച്ചി: മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്നു പ്രചരിപ്പിക്കുന്ന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബിവറേജസ് കോർപറേഷൻ ദൂരപരിധി ലംഘിക്കുന്ന തട്ടിപ്പിനു കൂട്ടുനിന്നുവെന്നത് അത്ഭുതപ്പെടുത്തുന്നെന്നു കോടതി. ദേശീയ-സംസ്ഥാന പാതകളിലെ മദ്യവില്പന തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ കെട്ടിടത്തിന്റെ യഥാർഥവഴി കെട്ടിയടച്ചു ദൂരക്കൂടുതലുള്ള വഴിയുണ്ടാക്കിയെന്ന ഹർജിയിലാണു ഹൈക്കോടതിയുടെ നിരീക്ഷണം.
മദ്യവില്പനശാലയുടെ ലൈസൻസ് റദ്ദാക്കാൻ എറണാകുളം ജില്ലാ എക്സൈസ് കമ്മീഷണർക്കു ഹൈക്കോടതി നിർദേശം നൽകി. കോലഞ്ചേരി സ്വദേശികളായ പി.പി. വർഗീസ്, ബൈജു പുഷ്പൻ എന്നിവർ നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർദേശം.
കോലഞ്ചേരി മാമലയിൽനിന്നു ഐക്കരനാട്ടിലേക്കു ബിവറേജസ് കോർപറേഷന്റെ മദ്യവില്പനശാല മാറ്റാനാണു കെട്ടിടം വാടകയ്ക്കെടുത്തത്.
എന്നാൽ, സംസ്ഥാനപാതയിൽനിന്ന് 200 മീറ്റർ മാത്രം അകലെയുള്ള കെട്ടിടത്തിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം മദ്യവില്പനശാല തുടങ്ങാൻ കഴിയുമായിരുന്നില്ല. തുടർന്നാണു കെട്ടിടത്തിന്റെ വഴി കെട്ടിയടച്ചു മറ്റൊരു പറന്പിലൂടെ വഴിയുണ്ടാക്കിയത്. ഈ വഴി പ്രാബല്യത്തിൽ വന്നതോടെ കെട്ടിടം സുപ്രീം കോടതിയുടെ നിർദേശിച്ച ദൂരപരിധിക്കു പുറത്തായി. തുടർന്ന് ഇതിന് എക്സൈസ് കമ്മീഷണർ അനുമതി നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണു ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
മദ്യശാല ദൂരപരിധി: തട്ടിപ്പിനു ബെവ്കോ കൂട്ടുനിന്നത് അത്ഭുതപ്പെടുത്തുന്നെന്നു കോടതി
01:48 AM Dec 15, 2017 | Deepika.com