തിരുവനന്തപുരം: രാഹുൽഗാന്ധി പങ്കെടുത്ത പടയൊരുക്കം സമാപന യോഗത്തിൽനിന്നു മടങ്ങിയ യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു നേതാക്കൾ ചേരിതിരിഞ്ഞു തമ്മിലടിച്ചു. ഇരു ഗ്രൂപ്പുകാർ തമ്മിലുള്ള സംഘർഷത്തിൽ എ ഗ്രൂപ്പുകാരായ രണ്ടു നേതാക്കൾക്കു കുത്തേറ്റു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആദേഷ് സുധർമൻ, യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം ഐടി സെൽ കണ്‍വീനർ നജീം എന്നിവർക്കാണു കുത്തേറ്റത്. ഒരാളുടെ തലയ്ക്കും മറ്റൊരാളുടെ കൈയ്ക്കുമാണു പരുക്ക്. ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പടയൊരുക്കം യോഗത്തിൽ പങ്കെടുത്തു മടങ്ങിയ കെഎസ്യു സംസ്ഥാന സെക്രട്ടറിയും ഐ ഗ്രൂപ്പു നേതാവുമായ നബീൽ കല്ലന്പലത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്നു കുത്തേറ്റവർ പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സംഭവത്തെ കുറിച്ചു പരാതി ലഭിച്ചിട്ടില്ലെങ്കിലും കുത്തേറ്റെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു. കെഎസ്യു - യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ തമ്മിൽ തല്ലിയതിനെക്കുറിച്ചു പരാതി ലഭിച്ചതായി ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞു. കെഎസ്യു നേതാക്കളായ നജ്മൽ, ഫയാസ്, അഖിൽ എന്നിവർക്കും പരിക്കേറ്റു. ഫേസ്ബുക്കിലെ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണു സംഘർഷത്തിൽ കലാശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പു തിരിഞ്ഞു തമ്മിലടി; രണ്ടു പേർക്കു കുത്തേറ്റു
01:48 AM Dec 15, 2017 | Deepika.com