കൊച്ചി: റബർ ബോർഡിന്റെ നേതൃത്വത്തിൽ ആർപിഎസുകളും കർഷകരും സംയുക്തമായി ആരംഭിച്ച വിവിധ കന്പനികളുടെ പ്രവർത്തനങ്ങൾ നിരുത്തരവാദപരമാണെന്നും റെയിൻഗാർഡ് വില്പനയിലെ പാളിച്ചകളിൽ കർഷകരുന്നയിച്ചിരിക്കുന്ന ആക്ഷേപങ്ങൾ അന്വേഷിച്ചു നടപടിയെടുക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏപ്രിൽ, മേയ്, ജൂണ്‍ മാസങ്ങളിൽ റബർബോർഡിലെ വിവിധ കന്പനികൾ വഴി വിതരണം ചെയ്ത റെയിൻഗാർഡ് മെറ്റീരിയൽസിന്റെ ഗുണമേൻമയും വിലയും സംബന്ധിച്ചു കർഷകരുടെ ഇടയിൽ വലിയ ആക്ഷേപമുയർന്നിരുന്നു.
ബോർഡ് അധികൃതരുടെയടുക്കൽ പരാതിപ്പെട്ടിട്ടും നടപടിയില്ല. വിപണിയിൽ എൽഡിപിഇ മെറ്റീരിയലിന് 123 രൂപ വിലയുള്ളപ്പോൾ റബർബോർഡ് കന്പനികൾ 130 രൂപയാണ് ഈടാക്കിയത്. ഗുണമേൻമയുള്ള എൽഡിപിഇയും ആർജി കന്പോണന്റും കേരളത്തിൽ ലഭിക്കുമെന്നിരിക്കെ, കൂടിയവിലയ്ക്കാണ് റബർബോർഡ് നിയന്ത്രണത്തിലുള്ള കന്പനികൾ വില്പന നടത്തുന്നതെന്നും കന്പനിയുടെ റെയിൻഗാർഡ് ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണമെന്നും ഓഹരിയുടമകളായ കർഷകർ ആവശ്യപ്പെട്ടിട്ടും നടപടികളുണ്ടായില്ല.
ഗുണനിലവാരമില്ലാത്ത കൃഷി അനുബന്ധ ഉപകരണങ്ങളും ഉത്പന്നങ്ങളും കർഷകർക്കു നൽകി ആർപിഎസുകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താൻ റബർബോർഡ് കന്പനികൾ ശ്രമിക്കുന്നത് ദുഃഖകരമാണെന്നും റെയിൻഗാർഡ് വാങ്ങൽ വില്പന ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണവും നടപടിയും വേണമെന്നും വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
റെയിൻഗാർഡ്: റബർ ബോർഡ് കന്പനികളുടെ പ്രവർത്തനം നിരുത്തരവാദപരം- ഇൻഫാം
01:48 AM Dec 15, 2017 | Deepika.com