തിരുവനന്തപുരം: യുഡിഎഫ് പ്രവർത്തകരെ ആവേശക്കടലാക്കി നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുൽ ഗാന്ധി. രാജ്യത്തിന്റെ പുതിയ പ്രതീക്ഷയായ രാഹുൽഗാന്ധിയെ കാണാനും പ്രസംഗം കേൾക്കാനുമായി പടയൊരുക്കത്തിന്റെ സമാപന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലും പുറത്തുമായി പതിനായിരങ്ങളാണു തിങ്ങി നിറഞ്ഞത്.
നാളെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേൽക്കുന്ന രാഹുൽഗാന്ധിയുടെ കേരളത്തിലെ പൊതു പരിപാടിയിൽ മുഴുവൻ യുഡിഎഫ് പ്രവർത്തകരുടെയും ആവേശം നിറഞ്ഞു നിന്നു. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുന്ന രാഹുലിന് ആശംസകളർപ്പിച്ചുള്ള പോസ്റ്ററുകൾ അടങ്ങിയ ബലൂണുകൾ പ്രവർത്തകർ ആകാശത്തേക്കു പറത്തി. രാഹുൽ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് ഉറപ്പായ ശേഷമുള്ള സംസ്ഥാനത്തെ പൊതുസമ്മേളനം യഥാർഥത്തിൽ അദ്ദേഹത്തിനുള്ള സ്വീകരണ വേദിയായി മാറി.
കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷ പദവിയിൽനിന്ന് അധ്യക്ഷ സ്ഥാനത്തേക്കുള്ള മാറ്റത്തിനിടയിലെ കേരളത്തിലെ വേദിയിൽ നടത്തിയ രാഹുലിന്റെ പ്രസംഗം ഏറെ കരുതലോടെയുള്ളതായിരുന്നു. വെള്ള കുർത്തയും പൈജാമയും ധരിച്ചു വൈകുന്നേരം 5.40-നോടെ വേദിയിലെത്തിയ അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയിലും ഏറെ വ്യത്യസ്തത പ്രകടമായിരുന്നു. അണികളിൽ ആവേശം വിതറിയുള്ള കൈ ഉയർത്തിയുള്ള അഭിവാദനം പോലും പക്വതയേറിയതായി മാറി. പ്രസംഗകർ രാഹുൽ ഗാന്ധിയുടെ പേര് പറയുന്പോഴെല്ലാം ജനം കൈയടിയോടെ അദ്ദേഹത്തെ സ്വീകരിച്ചു.
ഇന്നലെ ഉച്ചമുതൽ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുഡിഎഫ് പ്രവർത്തകരുടെയും നേതാക്കളുടെയും ഒഴുക്കായിരുന്നു. വൈകുന്നേരം നാലോടെ സ്റ്റേഡിയം പ്രവർത്തകരെ കൊണ്ടു നിറഞ്ഞു. നഗരത്തിലെ പ്രധാന വീഥിയെല്ലാം രാഹുലിന്റെ ഫ്ളക്സ് കൊണ്ടു നിറഞ്ഞിരുന്നു. രാഹുൽ ഗാന്ധി സ്റ്റേഡിയത്തിലെത്തുന്നതിനു മുൻപു തന്നെ നേതാക്കളുടെ പ്രസംഗം തുടങ്ങിയിരുന്നു. ബേബിജോണ്‍ ജന്മശതാബ്ദി ആഘോഷ വേദിയിൽനിന്നു രാഹുൽ പടയൊരുക്കം വേദിയിലെത്തിയതോടെ പ്രവർത്തകർ ഇളകി മറിഞ്ഞു.
രാജ്യത്തിന്റെ പ്രതീക്ഷയായ രാഹുലിനെ പ്രകീർത്തിച്ചു മുൻ മന്ത്രി പന്തളം സുധാകരൻ രചിച്ച ഗാനം പിന്നണി ഗായകൻ പന്തളം ബാലൻ ആലപിച്ചു. തുടർന്നു പടയൊരുക്കം യാത്രയുടെ മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രദർശിപ്പിച്ചു. രാഹുൽ ഉൾപ്പെടെയുള്ളവർ ലഘു ചിത്രം കണ്ടു. തുടർന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരേയായിരുന്നു പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളെല്ലാം. ചികിത്സയിലായ സാഹചര്യത്തിൽ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ അഭാവം ഏറെ വിഷമത്തിനിടയാക്കിയെന്നു രാഹുൽഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. രോഗത്തിൽനിന്നു വേഗം വിമുക്തി നേടി അദ്ദേഹം മടങ്ങിയെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രസംഗത്തിന്റെ അവസാനത്തിലായിരുന്നു കേരളത്തിലെ കോണ്‍ഗ്രസിന്റെ എതിരാളികളായ സിപിഎമ്മിനെ വിമർശിച്ചത്. സിപിഎമ്മിന്റെ ഫാസിസ്റ്റ് കക്ഷികളോടുള്ള സമീപനം വ്യക്തമാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. പടയൊരുക്കത്തിന്റെ ജാഥാംഗങ്ങൾക്ക് രാഹുൽ ഗാന്ധി ഉപഹാരവും നൽകി. രാത്രിയോടെ അദ്ദേഹം മടങ്ങി. കഴിഞ്ഞ ഒന്നിനു നിശ്ചയിച്ചിരുന്ന പടയൊരുക്കം സമാപന സമ്മേളനം ഓഖി ദുരന്തത്തെ തുടർന്നാണ് ഇന്നലെത്തേയക്കു മാറ്റിയത്.
നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് എത്തി; ആവേശക്കടലായി പ്രവർത്തകർ
01:32 AM Dec 15, 2017 | Deepika.com