തിരുവനന്തപുരം: സ്ത്രീസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സർക്കാർ നിലപാടിനു ലഭിച്ച ജുഡീഷൽ അംഗീകാരമാണ് ജിഷാ കൊലക്കേസിലെ കോടതി വിധിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നിസഹായയും നിരപരാധിയുമായ ഒരു പെണ്കുട്ടി അതിക്രൂരമാംവിധം ബലാത്സംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത സംഭവമാണിത്. ഇത് അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുക, ശിക്ഷിപ്പിക്കുക എന്നീ കാര്യങ്ങൾക്ക് ഏറ്റവും ഉന്നതമായ മുൻഗണനയാണ് ഈ സർക്കാർ നൽകിയത്.
അതുകൊണ്ടുതന്നെയാണ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തശേഷം നടന്ന ആദ്യ കാബിനറ്റ് യോഗത്തിൽത്തന്നെ ഈ കേസ് അന്വേഷിക്കുന്നതിന് ഉന്നത പോലീസ് ടീമിനെ നിയോഗിക്കാൻ നിശ്ചയിച്ചത്.
പ്രത്യേക പോലീസ് ടീമിനെയും സ്പെഷൽ പ്രോസിക്യൂട്ടറെയും അഭിനന്ദിക്കുന്നു. സ്ത്രീകൾക്കെതിരെ കുറ്റം ചെയ്തിട്ട് രക്ഷപ്പെടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടപ്പില്ലെന്നുള്ള സന്ദേശമാണ് ഈ കേസ് നടത്തിപ്പിൽനിന്നും വിധിയിൽനിന്നും തെളിയുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീസുരക്ഷയിൽ സർക്കാർ നിലപാടിനു ലഭിച്ച ജുഡീഷൽ അംഗീകാരം: മുഖ്യമന്ത്രി
01:32 AM Dec 15, 2017 | Deepika.com