കൊച്ചി: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഭാര്യ കെ.കെ. രമ നൽകിയ ഹർജി ഹൈക്കോടതി വിശദമായ വാദത്തിനായി മാറ്റി. ഗൂഢാലോചനക്കുറ്റം ചുമത്തി കോഴിക്കോട് എടച്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടി കഴിഞ്ഞദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
കേസ് അന്വേഷിച്ച പ്രത്യേകസംഘത്തിന്റെ അന്തിമ റിപ്പോർട്ടിൽ ആർഎംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഗൂഢാലോചന പ്രത്യേകം അന്വേഷിക്കണമെന്നു പറയുന്നുണ്ടെന്നു ഹർജിക്കാരി വ്യക്തമാക്കുന്നു. സിബിഐ അന്വേഷണത്തിനു സർക്കാർ ശിപാർശ നൽകിയെങ്കിലും സിബിഐ ഇതു നിരസിച്ചു. കേന്ദ്രസർക്കാരിന് ഇതുസംബന്ധിച്ചു നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഉന്നത സിപിഎം നേതാക്കളുടെ അറിവില്ലാതെ കൊലപാതകം നടക്കില്ല. എന്നാൽ, ഇവർക്കെതിരേ നടപടി സ്വീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്കു പേടിയാണ്. കൊലനടത്തിയശേഷം പ്രതികളെ രക്ഷപ്പെടുത്താൻ ഉപയോഗിച്ച വാഹനം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ജയരാജനെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്നും ഹർജിയിൽ പറയുന്നു.
സിപിഎം ഓഞ്ചിയം ഏരിയ കമ്മിറ്റിയംഗമായിരുന്ന കെ.കെ. കൃഷ്ണൻ നൽകിയ ഹർജിയിലാണു ഗൂഢാലോചനക്കുറ്റം ചുമത്തിയ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. രമയുടെ ഹർജി ഇതിനൊപ്പം അടുത്തയാഴ്ച പരിഗണിച്ചേക്കും.
ടി.പി. ചന്ദ്രശേഖരൻ വധം: രമയുടെ ഹർജി മാറ്റി
01:32 AM Dec 15, 2017 | Deepika.com