കൊച്ചേട്ടന്റെ കത്ത് / തിരയടച്ച തീരങ്ങൾ
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ, ഗുജറാത്തിൽ സേവനംചെയ്യുന്ന ഒരു വൈദിക സുഹൃത്ത് സഹയാത്രികനായുണ്ടായിരുന്നു. വിഴിഞ്ഞം ഭാഗത്ത് കടലിൽ മത്സ്യബന്ധനത്തിനു പോയ രണ്ടുപേരിൽ ഒരാളെ ഗുജറാത്ത് തീരത്തു മൃതപ്രായനായി കണ്ടെത്തി. മറ്റെയാൾ തിര തിന്നുതീർത്ത ജീവിതങ്ങളുടെ കൂടെ എണ്ണപ്പെട്ടു. ഗുജറാത്തിൽ കണ്ടെത്തിയ സഹോദരനെ തിരുവനന്തപുരത്ത് എത്തുവാൻ സഹായിച്ചു. ഇപ്പോൾ അദ്ദേഹത്തെ ഭവനത്തിൽ ചെന്നു സന്ദർശിക്കുവാൻ പോവുകയാണ്.
ഓഖി ചുഴലിക്കാറ്റിന്റെ പ്രചണ്ഡതാണ്ഡവങ്ങളിൽ ചുവടറ്റുപോയ ജീവിതങ്ങളുടെ വിലാപങ്ങളും അവരുടെ അതിജീവനത്തിനായുള്ള കലാപങ്ങളും കേരളം കരൾപിളർന്ന് ഉൾക്കൊള്ളുന്ന ദിനരാത്രങ്ങളാണ് കഴിഞ്ഞുപോകുന്നത്.
കരയിൽ വന്നടിച്ചുലയുന്ന തിരയുടെ കരങ്ങളിൽ കരൾചേർത്ത് എന്നും കടലിലെ ഇടവഴികളിൽ മത്സ്യബന്ധനം നടത്തിയിരുന്ന കടലമ്മയുടെ പൊന്നുമക്കളെയാണ് കാറ്റ് കട്ടെടുത്തത്. അപ്രതീക്ഷിതമായ ആ ദുരിതത്തിൽ വഴിയടഞ്ഞുപോയവർ, മിഴിയിടിഞ്ഞുപോയവർ... അവരോടു ചേരുകയാണ് മനുഷ്യത്വമുള്ള സകലരും.
എത്ര അപ്രതീക്ഷിതമായ അനുഭവങ്ങളാണ് ജീവിതം നമുക്കായി കരുതിവച്ചിരിക്കുന്നത്. എത്ര അനിശ്ചിതമായ വഴികളിലൂടെയാണ് കാറ്റ് അവരെ കൊണ്ടുപോയത്.
രണ്ടും മൂന്നും കിലോമീറ്റർ കടലിലേക്കു കയറി മീൻപിടിക്കാൻ പോയവർക്ക്, സുനാമിത്തിരകളും ആഴിക്കടകൻ കാറ്റും ചേർന്ന് തീർത്ത കൊടുംപാതയിൽ ദിശതെറ്റിയൊഴുകാൻ മാത്രമായിരുന്നു വിധി. അലറിവിളിച്ചടുക്കുന്ന തിരയൊച്ചകളിൽ പ്രാണന്റെ പുണ്യങ്ങളായ കുടുംബാംഗങ്ങളെയോർത്തുള്ള നിലവിളികൾ നിമിഷംകൊണ്ടൊടുങ്ങിയപ്പോൾ, കൊടുംകാറ്റിനോടു പറ്റിക്കിടന്നൊഴുകി ഈ പാവങ്ങൾ, 2200-ലധികം കിലോമീറ്ററകലെ ഗുജറാത്തിലും ആയിരത്തിലധികം കിലോമീറ്ററകലെയുള്ള ഗോവയിലുമൊക്കെ ചെന്നടിയുന്ന കഥയും കാഴ്ചയും വാക്കുകൾകൊണ്ടു വർണിക്കാനാകാത്തത്ര ദാരുണമാണ്. ഒപ്പമൊഴുകിയവരിൽ പലരും അഴുകിത്തീർന്നു എന്ന നെഞ്ചു പിളർക്കുന്ന അറിവിന്റെ മുറിവിൽ ഒറ്റക്കിരുന്നു വിങ്ങുന്നവർക്ക്, കാരുണ്യപ്രണാമം!
സന്പന്നമായ സാക്ഷരതയുള്ളതുകൊണ്ട് നിസഹായന്റെ നെഞ്ചിൽ "ക്ഷ' വരച്ചു കളിക്കുന്ന മലയാളത്തിന്റെ കുറെ മാധ്യമ ഭീകരജീവികളെയും ഓഖി കാറ്റ് കാണിച്ചുതന്നു! കൊടുങ്കാറ്റു വീശുന്പോഴും രോമാഞ്ചമണിഞ്ഞു കുണുങ്ങുന്ന ഇത്തരക്കാരുടെ വികൃതസ്വരങ്ങൾ മലയാളിയുടെ ദുഃഖമൗനമാനസത്തെ മലിനമാക്കുന്നതും കാണേണ്ടിവന്നു.
ഏതു ജീവിതാനുഭവത്തേയും മൃതമാക്കി കൊത്തിക്കീറാൻ മൂർച്ചയുള്ള കോന്ത്രൻ പല്ലുകളുള്ളവരെമാത്രം മുഖ്യധാരാ ദൃശ്യമാധ്യമങ്ങൾ ഇന്നും മുൻനിരയിലിരുത്തിയിട്ടുണ്ട്. വിരൽത്തുന്പിൽ പേനയുമായി ചാനൽക്കസേരകളിലിരുന്ന് ചാഞ്ചാടുന്ന ശവംതീനിയുറുന്പുകൾക്കുണ്ണാനുള്ളതൊക്കെ ഇപ്പോഴും തിരകൾ തള്ളിത്തള്ളി തീരത്തിടുന്നുമുണ്ട്.
ദുരിതം പിടിച്ച ജീവിതങ്ങൾ മറ്റുള്ളവരോട് സംസാരിക്കുന്നുണ്ട്. ദുരിതമരണം, മരിച്ചവർക്കല്ല, ജീവിച്ചിരിക്കുന്നവർക്കുള്ള സന്ദേശമാണ്. ജീവിതം എത്രയോ അനിശ്ചിതത്വവും ക്ഷണപ്രഭാചഞ്ചലവുമാണ് എന്ന് ഓഖി നമ്മെ പഠിപ്പിക്കുന്നു. ഇനിയുമുള്ള സമയം, നാം പരസ്പരം നൽകുന്ന ദാനമാകട്ടെ, നമ്മുടെ നിലനില്പിന്റെ നിദാനം. ഭീകരത്തിരകൾ അടച്ചുകളഞ്ഞത് ഒരായിരം ജീവിതങ്ങളുടെ തീരങ്ങളാണ്. അവരുടെ കണ്ണീർപ്പുഴയുടെ ഓരത്തേക്കൊടിയണയാൻ നമുക്കും കഴിയട്ടെ, മനസുകൊണ്ടെങ്കിലും. ഓർക്കാം, അതിജീവനത്തിനായി നാം പരസ്പരം നൽകുന്ന ആത്മദാനമാണ് ഈ പ്രപഞ്ചത്തിന്റെ നിലനില്പിന്റെ നിദാനം.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
കടുത്തുരുത്തി മേഖലാ കിഡ്സ്ഫെസ്റ്റ്: കോതനല്ലൂർ ഇൻഫന്റ് ജീസസ് ജേതാക്കൾ
കുറുപ്പന്തറ: ഡിസിഎൽ കടുത്തുരുത്തി മേഖലാ കിഡ്സ്ഫെസ്റ്റിൽ കോതനല്ലൂർ ഇൻഫന്റ് ജീസസ് നേഴ്സറി സ്കൂൾ ജേതാക്കളായി. ഇരവിമംഗലം സെന്റ് ജോസഫ്സ് നേഴ്സറി സ്കൂൾ രണ്ടാംസ്ഥാനവും സെന്റ് തോമസ് നേഴ്സറി സ്കൂൾ കുറുപ്പന്തറ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കുറുപ്പന്തറ സെന്റ് തോമസ് എൽപി സ്കൂളിൽ നടന്ന കിഡ്സ്ഫെസ്റ്റ് അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
റിസോഴ്സ് ടീം ട്രെയിനിംഗ് ജനുവരി 20-ന്
കോട്ടയം: നാളെ കോട്ടയത്തുവച്ചു നടത്താനിരുന്ന ഡിസിഎൽ റിസോഴ്സ് ടീം ട്രെയിനിംഗ് ജനുവരി 20-ലേക്കു മാറ്റിവച്ചതായി കൊച്ചേട്ടൻ അറിയിച്ചു.
അരുവിത്തുറ, പാലാ മേഖലാ കിഡ്സ് ഫെസ്റ്റ് ജനുവരി 2-ന്
പാലാ: ദീപിക ബാലസഖ്യം, പാലാ, അരുവിത്തുറ മേഖലാ കിഡ്സ് ഫെസ്റ്റ് ജനുവരി രണ്ടിനു നടക്കും. പാലാ മേഖലാ കിഡ്സ്ഫെസ്റ്റ് പാലാ സെന്റ് മേരീസ് എൽപി സ്കൂളിലും അരുവിത്തുറ മേഖലാ കിഡ്സ്ഫെസ്റ്റ് അരുവിത്തുറ സെന്റ് ജോർജ് ഹൈസ്കൂളിലും നടത്തപ്പെടും.
ആക്ഷൻ സോംഗ്, സ്റ്റോറി ടെല്ലിംഗ്, കളറിംഗ്, ലളിതഗാനം എന്നീ ഇനങ്ങളിലായിരിക്കും മത്സരം.
ആക്ഷൻസോംഗ് ഒഴികെയുള്ള എല്ലാ വിഭാഗത്തിനും എൽകെജി, യുകെജി വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പാലാ മേഖലാ ഓർഗനൈസർ പി.ജെ. ലില്ലിക്കുട്ടി (ഫോൺ -9495849914) അരുവിത്തുറ മേഖലാ ഓർഗനൈസർ വി.ടി ജോസഫ് (ഫോൺ -9846583433) എന്നിവരെ ബന്ധപ്പെടുക.
കോട്ടയം പ്രവിശ്യാ കിഡ്സ്ഫെസ്റ്റ് ജനുവരി 13-ന് തൊടുപുഴയിൽ
തൊടുപുഴ: ഡിസിഎൽ കോട്ടയം പ്രവിശ്യാ കിഡ്സ്ഫെസ്റ്റ് ജനുവരി 13-ന് തൊടുപുഴ വിമല കിന്റർഗാർട്ടനിൽ നടക്കും. മേഖലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കാണ് പ്രവിശ്യാ മത്സരത്തിൽ പങ്കെടുക്കാൻ അർഹത യുള്ളത്.
ആക്ഷൻ സോംഗ്, സ്റ്റോറി ടെല്ലിംഗ്, കളറിംഗ്, ലളിതഗാനം എന്നീ ഇനങ്ങളിലായിരിക്കും മത്സരം.
ആക്ഷൻസോംഗ് ഒഴികെയുള്ള എല്ലാ വിഭാഗത്തിനും എൽകെജി, യുകെജി വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവിശ്യാ കോ-ഓർഡിനേറ്റർ പി.റ്റി. തോമസിനെ ബന്ധപ്പെടുക ഫോൺ:9446608737.
ഡിസിഎൽ ബാലരംഗം
01:25 AM Dec 15, 2017 | Deepika.com