ചെറുവത്തൂർ(കാസർഗോഡ്): ചീമേനി പുലിയന്നൂരിൽ മൂന്നംഗ കവർച്ചാസംഘം റിട്ട.അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയശേഷം വീട് കൊള്ളയടിച്ച് രക്ഷപ്പെട്ടു. തടയാൻ ശ്രമിച്ച റിട്ട. അധ്യാപകനായ ഭർത്താവിനും വെട്ടേറ്റു. പൊതാവൂർ യുപി സ്കൂളിലെ റിട്ട. മുഖ്യാധ്യാപകൻ പുലിയന്നൂർ ജിഎൽപി സ്കൂൾ പരിസരത്തെ കളത്തേര കൃഷ്ണന്റെ ഭാര്യ പി.വി. ജാനകി(67)യാണു കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. മുഖംമൂടി ധാരികളായ മൂന്നംഗസംഘം വീട്ടിലെത്തി കൊലപാതകവും കവർച്ചയും നടത്തി രക്ഷപ്പെടുകയായിരുന്നു. നെഞ്ചിലും കഴുത്തിലും കുത്തേറ്റ ജാനകി വീട്ടിൽത്തന്നെ മരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭർത്താവ് കൃഷ്ണൻ (72) അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ജാനകി അണിഞ്ഞിരുന്ന സ്വർണമാല, വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, 50,000 രൂപ എന്നിവ മോഷ്ടാക്കൾ കവർന്നു.
സംഭവസമയത്ത് ദമ്പതികൾ തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ കോളിംഗ് ബെൽ അടിച്ചപ്പോൾ കൃഷ്ണനാണ് വാതിൽ തുറന്നത്. പെട്ടെന്ന് അക്രമികൾ മൂന്നുപേരും വാതിൽ തള്ളിത്തുറന്ന് വീട്ടിനുള്ളിൽ പ്രവേശിക്കുകയും കൃഷ്ണന്റെ വായിൽ പ്ലാസ്റ്റർ ഒട്ടിക്കുകയും ചെയ്തു. ബഹളംകേട്ട് കിടപ്പുമുറിയിൽനിന്ന് ഓടിയെത്തിയ ജാനകിയെയും അക്രമികൾ കടന്നുപിടിക്കുകയും വായിൽ പ്ലാസ്റ്റർ ഒട്ടിക്കുകയും ചെയ്തു. തുടർന്ന് ജാനകിയെ വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ആക്രമിക്കപ്പെട്ടപ്പോൾത്തന്നെ കൃഷ്ണന് ബോധം നഷ്ടപ്പെട്ടിരുന്നു. രണ്ടു മണിക്കൂറിനുശേഷം ബോധം വീണ്ടുകിട്ടിയപ്പോൾ നിലവിളിക്കുകയും ശബ്ദംകേട്ട് പരിസരവാസികൾ ഓടിയെത്തുകയുമായിരുന്നു.
ഇതിനോടകം സംഭവിച്ച കാര്യം കൃഷ്ണൻ പോലീസിലും അറിയിച്ചിരുന്നു. വീട്ടിലെത്തിയ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് ജാനകിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
കത്തികൊണ്ടുള്ള മുറിവേറ്റ് കൃഷ്ണന്റെ കഴുത്തിലെ ഞരമ്പ് മുറിഞ്ഞിരുന്നു. രക്തം വാർന്നാണ് ഇദ്ദേഹം ബോധരഹിതനായത്.
മരിച്ച ജാനകിയുടെ മക്കൾ: ഡോ.മനോജ്, മഹേഷ് (എൻജിനിയർ പയ്യന്നൂർ), ഗീത, പ്രീത. മരുമക്കൾ: സുധീര, ചന്ദന, രാമചന്ദ്രൻ(റിട്ട. എസ്ഐ), ഡെന്നീസ്.
ജാനകിയുടെ മൃതദേഹം പോലീസ് ഇൻക്വസ്റ്റിനുശേഷം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് ഉദിനൂർ കുഞ്ഞിക്കൊവ്വലിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
റിട്ട. അധ്യാപികയെ കൊലപ്പെടുത്തി മൂന്നംഗസംഘം വീട് കൊള്ളയടിച്ചു
01:05 AM Dec 15, 2017 | Deepika.com