ചാലക്കുടി:ദേശീയപാതയിൽ കൊരട്ടി ഗവണ്മെന്റ് ഓഫ് ഇന്ത്യ പ്രസിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ മറ്റൊരു ലോറി ഇടിച്ച് യുവാവ് മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയിലെ ക്ലീനർ തളിപ്പറമ്പ് ചാണോക്കുണ്ടിലെ പൂമംഗലപുരത്ത് ഇബ്രാഹിം-മറിയം ദമ്പതികളുടെ മകൻ പി. ഉബൈദ്(31) ആണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ലോറി മറിഞ്ഞാണ് മരണം. പിന്നിലിടിച്ച ലോറിക്കു തീപിടിക്കുകയും ചെയ്തു.
ഇന്നലെ രാവിലെ ആറിനാണ് അപകടമുണ്ടായത്. എല്ലുപൊടി കയറ്റിയ ലോറി റോഡരികിൽ നിർത്തി റിപ്പയർ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ഇതുവഴി സവാള കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് എല്ലുപൊടി കയറ്റിയ ലോറിയിൽ ഇടിച്ചു.
അഞ്ചടിയോളം താഴ്ചയുള്ള സർവീസ് റോഡിലേക്ക് മറിഞ്ഞ എല്ലുപൊടി ലോറിയുടെ അടിയിൽപ്പെട്ട ക്ലീനർ ഉബൈദിനെ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി പുറത്തെടുത്തുവെങ്കിലും മരിച്ചിരുന്നു. സവാള കയറ്റിയ ലോറിയുടെ കാബിന് തീപിടിച്ചതോടെ ഇതിലുണ്ടായിരുന്നവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു.
ചാലക്കുടിയിൽനിന്ന് എത്തിയ ഫയർഫോഴ്സാണ് തീയണച്ചത്. അങ്കമാലി ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. പെരുമ്പാവൂരിലേക്കാണ് എല്ലുപൊടി എത്തിക്കേണ്ടിയിരുന്നത്. കൊരട്ടിയിലെത്തിയപ്പോൾ ലോറി ബ്രേക്ക് ഡൗണ്‍ ആയതിനെ തുടർന്ന് ദേശീയപാതയ്ക്കരികിൽ ലോറി നിർത്തി റിപ്പയർ ചെയ്യുകയായിരുന്നു.
കളമശേരിയിലേക്കാണ് സവാള കയറ്റിയ ലോറി പോകേണ്ടിയിരുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. മുംതാസാണ് ഉബൈദിന്റെ ഭാര്യ. മകൾ: മിൻഹ. അനസ്, ഫൗസിയ എന്നിവർ മരിച്ച ഉബൈദിന്റെ സഹോദരങ്ങളാണ്.
ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ഒരാൾ മരിച്ചു
01:05 AM Dec 15, 2017 | Deepika.com