മാവേലിക്കര(ആലപ്പുഴ): മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന അറസ്റ്റുകൾക്കു പിന്നാലെ, തട്ടിപ്പ് മൂടിവയ്ക്കാൻ നടത്തിയ ശ്രമങ്ങളും പരസ്യമാകുന്നു. ക്രമക്കേടുകളെക്കുറിച്ച് 2011ൽത്തന്നെ ബാങ്ക് ഭരണ സമിതി അറിഞ്ഞിരുന്നുവെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം.
അന്ന് ബാങ്കിന്റെ തട്ടാരന്പലം ശാഖയുടെ മാനേജരായിരുന്ന ഷീജ എന്ന ജീവനക്കാരി തട്ടിപ്പ് സംബന്ധിച്ച വിവരം പ്രസിഡന്റ് കോട്ടപ്പുറത്ത് പ്രഭാകരൻ പിള്ളയോട് പരാതിയായി പറഞ്ഞിരുന്നു. പിന്നാലെ ഈ ജീവനക്കാരെയെ ഭരണസമിതി പുറത്താക്കി.
തഴക്കര ബ്രാഞ്ചിന് അവാർഡുകൾ കിട്ടുന്നതു കണ്ട് ബാങ്കിലെ കംപ്യൂട്ടർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് സംബന്ധിച്ച വിവരം ഷീജയ്ക്ക് ലഭിക്കുന്നത്. ഇവരുടെ പരാതി ലഭിച്ച ഉടൻ തന്നെ ഭരണസമിതി യോഗംചേർന്ന് കംപ്യൂട്ടർ ദുരുപയോഗം ചെയ്തുവെന്ന കുറ്റത്തിന് ഇവരെ സസ്പൻഡ് ചെയ്തു. പിന്നീട് വിദേശത്ത് മറ്റൊരു ജോലിയിൽ പ്രവേശിച്ച ഷീജയെ അടുത്തിടെ ക്രൈംബ്രാഞ്ച് സംഘം വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
ബാങ്കിലെ ഓഡിറ്റർ കൃഷ്ണകുമാരി അമ്മയ്ക്കും സമാനമായ അനുഭവമാണ് ഉണ്ടായത്. ക്രമക്കേടുകളെ കുറിച്ച് 2015 ൽ ഇവർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഓഡിറ്ററെ മാവേലിക്കരിയിൽനിന്ന് സ്ഥലം മാറ്റുകയുമായിരുന്നു. ഇവരുടെ വീടിനുനേരെ ആക്രമണവുമുണ്ടായി.
ആദ്യപരാതിക്കാരിയെ പുറത്താക്കി, രണ്ടാമത്തെയാൾക്കു സ്ഥലംമാറ്റം
01:05 AM Dec 15, 2017 | Deepika.com