തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മതിയായ കാരണങ്ങളില്ലാതെ അവധിയെടുത്തു സർവീസ് മുടക്കുന്ന ജീവനക്കാരെ ദൂരെ സ്ഥലങ്ങളിലേക്കു സ്ഥലം മാറ്റാൻ നിർദേശം.
കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിലും ഷെഡ്യൂൾ പ്രകാരമുള്ള ബസുകളുടെ ഇരട്ടിയിലധികം ഡ്രൈവറും കണ്ടക്ടറും ഉള്ള പശ്ചാത്തലത്തിലും സർവീസുകൾ മുടങ്ങുന്നതിനാലാണു നടപടി.
ആവശ്യത്തിലധികം ജീവനക്കാരുണ്ടായിട്ടും സർവീസുകൾ മുടങ്ങുന്നത് അതീവ ഗൗരവമായാണു കാണുന്നതെന്നും ഇതിനുത്തരവാദികളായ ജീവനക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും കാണിച്ച് എംഡി സർക്കുലർ ഇറക്കി. തികച്ചും നിരുത്തരവാദപരമായി ചില ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽനിന്നു വിട്ടുനിൽക്കുന്നതിനാൽ സർവീസ് മുടങ്ങുന്നുണ്ട്.
നിസാര കാരണങ്ങളുടെ പേരിൽ എളുപ്പത്തിൽ സംഘടിപ്പിക്കാവുന്ന മെഡിക്കൽ ലീവാണ് ഇത്തരക്കാരുടെ പ്രധാന ആയുധം. ഇത്തരം ദുഷ്പ്രവണതകൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നു സർക്കുലറിൽ പറയുന്നു.
ഏതെങ്കിലും യൂണിറ്റിൽ ജീവനക്കാരുടെ കുറവു മൂലം സർവീസ് മുടങ്ങേണ്ട സാഹചര്യമുണ്ടായാൽ അതിന്റെ വിവരങ്ങൾ അന്ന് ഉച്ചയ്ക്ക് 12നു മുൻപായി മേലധികാരികളെ അറിയിക്കണം. റിപ്പോർട്ട് ലഭിക്കുന്നതു പ്രകാരം അന്നുതന്നെ ഇതേക്കുറിച്ച് അന്വേഷിച്ച് അനധികൃതമായി ജോലിയിൽനിന്നു വിട്ടുനിൽക്കുന്നവരെ സംബന്ധിക്കുന്ന വിശദമായ റിപ്പോർട്ട് നൽകണം.
വീഴ്ച വരുത്തുന്ന ഇത്തരം ഉദ്യോഗസ്ഥരെ ദൂരെ സ്ഥലങ്ങളിലേക്കു സ്ഥലം മാറ്റുകയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് എംഡിക്ക് അന്നു തന്നെ അയയ്ക്കുകയും ചെയ്യണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
കെഎസ്ആർടിസിയിൽ സർവീസ് മുടക്കുന്ന ജീവനക്കാരെ സ്ഥലം മാറ്റും
12:48 AM Dec 15, 2017 | Deepika.com