തിരുവനന്തപുരം: ഭിന്നശേഷിക്കാരായ 75 കൂട്ടികൾക്കൊപ്പം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കേരള പോലീസ് സംഘടിപ്പിച്ച സംഗമം വേറിട്ട അനുഭവമായി. രാഷ്ട്രപതിയുടെ ഭിന്നശേഷിക്കാർക്കായുളള അവാർഡ് നേടിയവരുൾപ്പെടെയാണ് പോലീസിനൊപ്പം ഒത്തുചേർന്നത്. കുട്ടികൾക്കെല്ലാം വർണ ബലൂണുകൾ നൽകിയാണ് പോലീസുകാർ സ്വീകരിച്ചത്. അത്താഴവിരുന്നോടെയാണ് സംഗമം അവസാനിച്ചത്.
സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, സിനിമാ-സീരിയൽ നടൻ നിയാസ്, തിരുവനന്തപുരം റേഞ്ച് ഐജി മാനോജ് ഏബ്രഹാം, സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് എന്നിവർ സമാപന ചടങ്ങിൽ സംബന്ധിച്ചു.
പരാധീനതയുടെ നടുവിൽ നിന്നു എറണാകുളം മാർത്തോമ പബ്ളിക് സ്കൂളിന്റെ അഭിമാനമായി മാറിയ അഭിരാമി രവിക്കു ഇന്ത്യയുടെ രാഷ്ട്രപതിയിൽ നിന്നും ലഭിച്ച അവാർഡു നൽകിയതു വലിയ ജീവിത പ്രതീക്ഷയാണ്. ഭിന്നശേഷിക്കാരിയായ ഈ പത്താം ക്ലാസുകാരിക്കു പാട്ടും ചിത്രരചനയും ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ താളങ്ങളാണ്.
പാട്ടിനും ചിത്രരചനയ്ക്കുമൊപ്പം ക്രാഫ്റ്റും വർക്കും സ്വായത്തമാക്കിയ അഭിരാമിക്കു രാഷ്ട്രപതിയിൽ നിന്നും ലഭിച്ച ക്രിയേറ്റീവ് ചൈൽഡ് അവാർഡ് വലിയ സന്തോഷമാണു സമ്മാനിച്ചത്. ഇന്നലെ സംസ്ഥാന പോലീസ് നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു ഡിജിപി ലോക്നാഥ് ബെഹ്റയിൽ നിന്ന് അഭിരാമി സമ്മാനം വാങ്ങുന്പോൾ ഉണ്ടായ കരഘോഷം ജീവിതത്തിൽ ഇനിയും കൂടുതൽ ഉയരങ്ങൾ തേടാനുള്ള പ്രചോദനമാണു ആ കുട്ടിയ്ക്കു ലഭിച്ചത്. അവൾ അതു മറച്ചുവച്ചതും ഇല്ല. സംസ്ഥാന പോലീസ് മേധാവിയേയും സദസിനേയും കൈകൂപ്പി നിറഞ്ഞ പുഞ്ചിരിയോടെയാണു അഭിരാമി തന്റെ നന്ദി അറിയിച്ചത്. അഭിരാമിയുടെ പിതാവ് രവി കളമശേരിയിലെ സർക്കാർ ഐടിഐയിലാണു ജോലി. അമ്മ ബീനാ തൃക്കാക്കര തപാൽ വകുപ്പിലെ ജീവനക്കാരിയാണ്. പോലീസിനൊപ്പം ഒരു ദിനം എന്ന പരിപാടിയിൽ പങ്കെടുക്കാനാണു അഭിരാമിയും അമ്മയും തലസ്ഥാനത്തെത്തിയത്.
ഭിന്നശേഷിയുള്ളവരിൽ മികച്ച ജീവനക്കാർക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ കെ.വി. സിരിഷ ഓസ്ട്രേലിയ-ന്യൂസിലാന്ഡ് ബാങ്കിലെ ബംഗളൂരു ശാഖയിലെ ജീവനക്കാരിയാണ്.
എംബിഎയിൽ മികച്ച വിജയം നേടിയ സിരിഷ ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശികളായ വിജയകുമാറിന്റെയും സുജാതയുടെയും മകളാണ്. ജന്മനാ വൈകല്യമുണ്ടായിരുന്ന സിരിഷ പഠിക്കാൻ മിടുക്കിയായിരുന്നു.
വേറിട്ട അനുഭവവുമായി അഭിരാമിയും സിരിഷയും
01:11 AM Dec 14, 2017 | Deepika.com