തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തിൽ വായ്പ എടുക്കുന്നതിനായി ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെ തുക ഇനം മാറ്റാനുള്ള ധനവകുപ്പു നിർദേശത്തിനു മന്ത്രിസഭയുടെ അംഗീകാരം. വിവിധ വകുപ്പുകളുടേതായ ട്രഷറി സേവിംഗ്സ് ബാങ്ക് പൊതു അക്കൗണ്ടിൽ വർഷങ്ങളായി കിടക്കുന്ന 5,630 കോടി രൂപയാണു മറ്റൊരു അക്കൗണ്ടിലേക്കു മാറ്റാനുള്ള ധന വകുപ്പു ശിപാർശയ്ക്കു മന്ത്രിസഭ അനുമതി നല്കിയത്.
പബ്ലിക് അക്കൗണ്ടിലെ തുക മറ്റൊരു അക്കൗണ്ട് തുറന്നു മാറ്റുന്നതോടെ സംസ്ഥാനത്തിന് 6,000 കോടിയോളം രൂപ കടമെടുക്കാനാകും. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ വർഷങ്ങളായി സമാനമായ തുക കിടക്കുന്ന സാഹചര്യത്തിൽ വായ്പ എടുക്കാനുള്ള സംസ്ഥാനത്തിന്റെ അപേക്ഷ കേന്ദ്ര ധനമന്ത്രാലയം രണ്ടു തവണ തള്ളിയിരു
ന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തികനില മോശമായി തുടരുന്ന സാഹചര്യത്തിൽ പണം കടം എടുക്കാതെ നിവൃത്തിയില്ലെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. ഇതിനുള്ള ബദൽ മാർഗമെന്ന നിലയിലാണു നിലവിലെ പൊതു അക്കൗണ്ടിൽ കിടക്കുന്ന തുക മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയ ശേഷം കടമെടുക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, പത്തു കോടിയിൽ താഴെയുള്ള തുക സൂക്ഷിച്ചിട്ടുള്ള വകുപ്പുകളുടെ അക്കൗണ്ടിലെ തുക ഇനം മാറ്റില്ല. സംസ്ഥാനത്തിനു പ്രതിവർഷം 23,000 കോടി രൂപ വരെ കടമെടുക്കാം. ഈ വർഷം ഇതുവരെ 16,000 കോടിയോളം രൂപയാണു കടമെടുത്തത്. ഇനി 6,000 കോടിയിലേറെ കടമെടുക്കാം. എന്നാൽ, ഇതിനു സമാനമായ തുക ട്രഷറി അക്കൗണ്ടിൽ കിടന്ന സാഹചര്യത്തിലാണ് ഇനം മാറ്റാനുള്ള നിർദേശത്തിന് അനുമതി നല്കിയത്. സംസ്ഥാനത്തിന്റെ പണം റവന്യു, കാപ്പിറ്റൽ, പബ്ലിക് അക്കൗണ്ടുകളിലായാണു സൂക്ഷിക്കുന്നത്.
ചരക്കു സേവന നികുതി ഏർപ്പെടുത്തിയതോടെ ഉദ്ദേശിച്ച പണം ഖജനാവിൽ എത്താത്തതും കടം എടുക്കാൻ കഴിയാതിരുന്നതുമാണു സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മോശമാക്കിയത്. ഓഖി ദുരന്തം കൂടി നേരിട്ടതോടെ കൂടുതൽ പണം ആവശ്യമായ സാഹചര്യം സംജാതമാകുകയായിരുന്നു.
വായ്പ എടുക്കാനായി ട്രഷറി ബാങ്ക് അക്കൗണ്ടിലെ 5,630 കോടി ഇനംമാറ്റും
01:08 AM Dec 14, 2017 | Deepika.com