തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു മരണമടഞ്ഞ 11 മത്സ്യത്തൊഴിലാളികളുടെ മൃതദേഹംകൂടി ഇന്നലെ കണ്ടെത്തി. ഇതോടെ മരണസംഖ്യ 66 ആയി. കോഴിക്കോട് നടത്തിയ തെരച്ചിലിൽ ഒൻപത് മൃതദേഹങ്ങൾ കണ്ടെത്തിയപ്പോൾ എറണാകുളം, തൃശൂർ, എന്നിവിടങ്ങളിൽ നിന്ന് ഓരോ മൃതദേഹങ്ങൾ ലഭിച്ചു.
ദുരന്തത്തിൽ അകപ്പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളിൽ 39 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതിനോടകം തിരിച്ചറിയാൻ കഴിഞ്ഞത്. ആദ്യ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കോഴിക്കോട് തീരത്താണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിലും മത്സ്യത്തൊഴിലാളികൾ സ്വന്തമായും തെരച്ചിൽ തുടരുന്നുണ്ട്.
റവന്യു വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ മരിച്ചത് തിരുവനന്തപുരത്താണ്. 24 മത്സ്യത്തൊഴിലാളികൾ ഇവിടെ മരണമടഞ്ഞു. ഇനി കാണാനുള്ളവരുടെ പട്ടികയിൽ തിരുവനന്തപുരം ജില്ലയിൽ നിന്നു മാത്രമുള്ള 95 മത്സ്യത്തൊഴിലാളികളാണുള്ളതെന്നാണ് റവന്യു വകുപ്പ് പുറത്തുവിട്ട കണക്ക്.
വിഴിഞ്ഞം സ്വദേശി സൈറസിന്റെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഇന്നലെ 11 മൃതദേഹം കൂടി കണ്ടെത്തി; ഓഖിയിൽ മരണം 66
01:08 AM Dec 14, 2017 | Deepika.com