കാഞ്ഞിരപ്പള്ളി: റോഡിൽ ചോരവാർന്നു കിടന്ന ആ വിലപ്പെട്ട ജീവൻ രക്ഷിക്കാനായില്ലല്ലോ എന്നോർക്കുന്പോൾ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. മനു കിളികൊത്തിപ്പാറയുടെ നെഞ്ചിൽ പിടച്ചിൽ. താൻ വൈസ് പ്രിൻസിപ്പലായ സ്കൂളിലെ വിദ്യാർഥിയുടെ പിതാവാണ് മരിച്ചതെന്നറിഞ്ഞപ്പോൾ ആ നൊന്പരം ഇരട്ടിച്ചു.
ചോരയൊഴുകി വഴിയിൽ കിടന്ന ആളെ കോരിയെടുത്തു സ്വന്തം വാഹനത്തിൽ കിടത്തി കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിലേക്കു പായുന്പോൾ ആ ജീവൻ രക്ഷപ്പെടുത്താനാവുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വിലപ്പെട്ട സമയം കടന്നുപോയിരുന്നു.
കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം ആനക്കല്ല് സ്കൂളിലേക്കു മടങ്ങുന്പോൾ ഇന്നലെ രാവിലെ എട്ടിനാണ് അതിദാരുണമായ കാഴ്ച കണ്ട് അച്ചൻ കാർ നിർത്തിയത്.
ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി റോഡിൽ മഞ്ഞപ്പള്ളിക്കും വില്ലണിക്കും ഇടയിൽ ബസും ബൈക്കും കൂട്ടിയിച്ചു ബൈക്കിലുണ്ടായിരുന്നയാൾ മരണാസന്നനായി റോഡിൽ കിടക്കുന്നു. ബസ് ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ കുറെയേറെപ്പേർ ചുറ്റും സ്തബ്ധരായി നിൽക്കുന്നു.
ഇത് എപ്പോൾ സംഭവിച്ചു എന്ന് ഓടിയെത്തി ചോദിച്ചപ്പോൾ പത്തു മിനിറ്റ് കഴിഞ്ഞു കാണുമെന്നാണ് അച്ചനു കിട്ടിയ മറുപടി. ആശുപത്രിയിലെത്തിക്കാം എന്നു പറഞ്ഞപ്പോൾ പലരും പിന്നോട്ടു മാറി. ആരെങ്കിലും സഹായത്തിനു വരൂ, വേഗം ആശുപത്രിയിലാക്കാം എന്നു പറഞ്ഞപ്പോൾ ചിലർ ചേർന്ന് അച്ചൻ വന്ന സ്കൂൾ വക കാറിന്റെ പിൻസീറ്റിലേക്കു പരിക്കേറ്റ യുവാവിനെ കോരിയെടുത്തു കിടത്തി.
കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിലെ ജീവനക്കാരൻ എറണാകുളം സ്വദേശി ഷാജി എന്നയാൾ മാത്രമാണ് അച്ചനോടൊപ്പം കാറിൽ കയറാൻ തയാറായത്. ബൈക്ക് യാത്രക്കാരന്റെ ബാഗ് ആരോ കാറിലേക്ക് ഇട്ടിരുന്നു. അഞ്ചു കിലോമീറ്റർ ദൂരം ആറു മിനിറ്റുകൊണ്ട് പിന്നിട്ട് മേരി ക്വീൻസ് ആശുപത്രിയിലെത്തി. അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോഴേക്കും ആ ജീവൻ പറന്നകന്നിരുന്നു.
കാറിൽ ആരോ എടുത്തിട്ട ആ ബാഗ് തുറന്നപ്പോൾ അച്ചൻ നടുങ്ങിപ്പോയി. ബാഗിൽ കണ്ട പുസ്തകം സെന്റ് ആന്റണീസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ആർജിതയുടേതും. ഫാ. മനു ഉടൻ പ്രിൻസിപ്പൽ ഫാ. സണ്ണി മണിയാക്കുപാറയെ വിളിച്ചു. അപ്പോഴാണ് മരിച്ചയാൾ സ്കൂളിനു സമീപം താമസിക്കുന്ന വിരുത്തിയിൽ റെജി വർഗീസാ (47)ണെന്നു വ്യക്തമായത്. വഴിയിൽ നഷ്ടമായ പത്തുമിനിറ്റ് കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ, റെജിയെ രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് ഫാ.മനുവിന്റെ വിശ്വാസം. ആനക്കല്ല് വിരുത്തിയിൽ വി.എഫ്. വർഗീസിന്റെ മകനാണ് റെജി വർഗീസ്. മാതാവ്: കുട്ടിയമ്മ (ചുങ്കപ്പാറ പാണാട്ടിൽ കുടുംബാംഗം). സംസ്കാരം നാളെ രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ജെസി. മക്കൾ: അഞ്ജിത (കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർഥി), ആർജിത (ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ വിദ്യാർഥി), അഞ്ജലീന.
ബൈക്കപകടം: ഗൃഹനാഥൻ റോഡിൽ ചോര വാർന്നു മരിച്ചു
01:08 AM Dec 14, 2017 | Deepika.com