തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ നഷ്ടം നേരിട്ടവർക്കായി പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സർക്കാരുമായി സഹകരിച്ച് തിരുവനന്തപുരം അതിരൂപത നടപ്പാക്കുമെന്ന് ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യതൊഴിലാളികൾക്കു ലഭിക്കുന്ന നഷ്ടപരിഹാര തുക അറിവില്ലായ്മകൊണ്ടു ചോർന്നുപോകുന്ന അവസ്ഥയുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. അതിനാൽ സർക്കാർ നൽകുന്ന നഷ്ടപരിഹാരവും തിരുവനന്തപുരം അതിരൂപതയ്ക്ക് ലഭിക്കുന്ന സംഭാവന തുകകളും കൂട്ടിച്ചേർത്ത് ദീർഘകാല പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ആർച്ച് ബിഷപ് പറഞ്ഞു.
സംഭവിച്ച നഷ്ടം കണക്കിലെടുക്കുന്പോൾ എന്തുകൊടുത്താലും തൃപ്തിപ്പെടുത്താനാകില്ല. മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച പാക്കേജാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. സർക്കാരിന്റെ അനുഭാവപൂർവമായ പ്രവൃത്തിയിൽ തൃപ്തിയുണ്ട്. ഇതിൽ സർക്കാരിനെ അഭിനന്ദിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ദുരന്തം നേരിടുന്നതിന് താത്കാലിക പരിഹാര മാർഗത്തിനു പുറമേ സ്ഥായിയായ പരിഹാരമാർഗങ്ങൾക്കായി മത്സ്യതൊഴിലാളികൾ ഒറ്റക്കെട്ടായി ഉറച്ചു നിൽക്കും. കടലിലെ തിരച്ചിൽ പത്തുനാൾകൂടി തുടരാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുള്ളതായും ആർച്ച് ബിഷപ് പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടേയും കാണാതായവരുടേയും ഗ്രാമം തിരിച്ചുള്ള ലിസ്റ്റ് സമർപ്പിച്ചതായും ആർച്ച് ബിഷപ് പറഞ്ഞു.
തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ പെരേര, സമരസമിതി കണ്‍വീനർ ഫാ. തിയോഫിഡസ്, മത്സ്യതൊഴിലാളി ഫോറം പ്രസിഡന്റ് പീറ്റർ സെബാസ്റ്റ്യൻ എന്നിവരും സന്നിഹിതരായിരുന്നു.
നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്നും സമഗ്ര ദുരന്ത നിവാരണ പദ്ധതി നടപ്പാക്കണമെന്നും മുഖ്യമന്ത്രിക്കു സമർപ്പിച്ച നിർദേശങ്ങളിൽ ആവശ്യപ്പെട്ടു.
കടലിൽ കാണാതായവർക്കായുള്ള തിരച്ചിലിൽ വിദഗ്ധരായ മത്സ്യതൊഴിലാളികളെകൂടി ഉൾപ്പെടുത്തുക, രാജ്യത്തും സമീപ രാജ്യങ്ങളിലും കുടുങ്ങികിടക്കുന്ന മുഴുവൻ മത്സ്യതൊഴിലാളികളുടേയും വിവരം ലഭ്യമാക്കുക, വിവിധ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ വിമാനത്തിൽ എത്തിക്കാനും യാനങ്ങൾ നേവിയുടെ സഹായത്തോടെ എത്തിക്കാനും നടപടി സ്വീകരിക്കുക, ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ട ഉദ്യോസ്ഥർക്കെതിരേ ജുഡീഷൽ അന്വേഷണം നടത്തുക, വീടും സ്ഥലവും നഷ്ടമായവരെ പുനരധിവസിപ്പിക്കുക, ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, കടൽ ദുരന്തം പ്രകൃതി ദുരന്തപട്ടികയിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുക, പാക്കേജ് നടത്തിപ്പിനായി തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കുക.
മുഖ്യമന്ത്രി ചെയർമാനും ഫിഷറീസ് മന്ത്രി വൈസ് ചെയർമാനും ഫിഷറീസ് സെക്രട്ടറി സ്ഥിരം സെക്രട്ടറിയുമായി സമിതി രൂപീകരിക്കുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.
സർക്കാരുമായി സഹകരിച്ചു പുനരധിവാസ പാക്കേജ് നടപ്പാക്കും: ഡോ. സൂസപാക്യം
12:57 AM Dec 14, 2017 | Deepika.com