തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനു വ്യവസ്ഥ നിശ്ചയിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായി നൽകുന്ന 20 ലക്ഷം രൂപയിൽ ആശ്രിതരായ മാതാപിതാക്കൾക്ക് അഞ്ചുലക്ഷം നീക്കിവയ്ക്കുമെന്നു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാന സർക്കാർ നല്കുന്ന നഷ്ടപരിഹാരത്തിൽ അവിവാഹിതരായ സഹോദരിമാരുടെ വിവാഹാവശ്യത്തിനായി അഞ്ചു ലക്ഷം രൂപ നൽകും. കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണം എന്നിവയ്ക്കായും ഒരു വിഹിതം നല്കും.
സംസ്ഥാന സർക്കാർ വിഹിതമായി പത്തുലക്ഷവും മത്സ്യവകുപ്പിന്റെ അഞ്ചു ലക്ഷവും ക്ഷേമനിധി ബോർഡിന്റെ അഞ്ചുലക്ഷവും ചേർത്താണ് 20 ലക്ഷം നല്കുന്നത്. ക്ഷേമനിധി ബോർഡിൽ അംഗത്വമില്ലാത്തവർക്കും 20 ലക്ഷം ലഭിക്കാനായി അഞ്ചു ലക്ഷം രൂപ സർക്കാർ അധിക സഹായം നല്കും. സംസ്ഥാന സർക്കാർ നല്കുന്ന 20 ലക്ഷം കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടുലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. വ്യക്തിഗത ഇൻഷ്വറൻസുള്ള മത്സ്യത്തൊഴിലാളികൾക്ക് അതിന്റെ ആനുകൂല്യവും ലഭിക്കും.
ജോലിക്ക് പോകാനാവാത്തവിധം പരിക്കേറ്റവർക്ക് മെഡിക്കൽ ബോർഡ് ശിപാർശ പ്രകാരം ബദൽ ജീവനോപാധിക്കായി അഞ്ചുലക്ഷം രൂപയും പരിക്കേറ്റവർക്ക് ചികിത്സാ സഹായമായി 20,000 രൂപയും അനുവദിച്ചിട്ടുണ്ട്.
ദുരന്തത്തിൽപ്പെട്ട മറുനാടൻ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്റെ നഷ്ടപരിഹാരം ലഭിക്കില്ല.
മന്ത്രിമാരുടെ ശമ്പളം ദുരിതാശ്വാസത്തിന്
തിരുവനന്തപുരം: ഓഖി ദുരന്തബാധിതർക്ക് ആശ്വാസമേകാൻ സംസ്ഥാന മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ തീരുമാനിച്ചത്.
തീരുമാനം പ്രഖ്യാപിച്ച ഉടൻ തന്നെ മന്ത്രിമാരെല്ലാം ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുകയായ 55,012 രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറി. മന്ത്രിമാരുടെ ഒരുമാസത്തെ അടിസ്ഥാന ശമ്പളം 1000 രൂപയാണ്. ഡിഎ- 31,512 രൂപ, സിറ്റി കോമ്പൻസേറ്ററി അലവൻസ്- 15,500 രൂപ, സ്പെഷൽ അലവൻസ് ഇനത്തിൽ ലഭിക്കുന്ന തുകയും അടങ്ങിയ 55,012 രൂപ നൽകിയത്. 9.90 ലക്ഷം രൂപയാണ് ഈ ഇനത്തിൽ ലഭിക്കുക.
ഓഖി: നഷ്ടപരിഹാര വിതരണത്തിനു വ്യവസ്ഥകൾ നിശ്ചയിച്ചു
12:49 AM Dec 14, 2017 | Deepika.com