തൊടുപുഴ: കുടിയേറ്റ കർഷകനെ സംരക്ഷിക്കണമെന്നും കർഷകനെ മറയാക്കിയുള്ള കൈയേറ്റങ്ങൾക്കും സർക്കാർ ഭൂമി കൈവശം വച്ചനുഭവിക്കുന്ന വൻ ഭൂമാഫിയകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ ആർജവം കാണിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ജീവനോപാധികൾക്കായി കൈവശഭൂമിയിൽ കൃഷിചെയ്ത് ഭക്ഷ്യോല്പാദനം നടത്തുന്ന കുടിയേറ്റ ജനതയെ കൈേയറ്റക്കാരായി ചിത്രീകരിക്കാൻ കപടപരിസ്ഥിതിവാദികളുൾപ്പെടെ ചില കേന്ദ്രങ്ങൾ നടത്തുന്ന ബോധപൂർവമായ ശ്രമങ്ങൾ കർഷകർ സംഘടിച്ചെതിർക്കും. പൂർവികരിലൂടെ ആർജിച്ചതും തലമുറകളായി കൈമാറ്റം ചെയ്തുവന്ന് പതിറ്റാണ്ടുകളായി അനുഭവിക്കുന്നതുമായ കൃഷിഭൂമി കൈയേറ്റഭൂമിയും വനഭൂമിയുമായി ചിത്രീകരിക്കാൻ ചരിത്രവും സർക്കാർരേഖകളും പഠിക്കാതെയും സ്ഥലങ്ങൾ സന്ദർശിക്കാതെയും ഉദ്യോഗസ്ഥർ ശ്രമിച്ചാൽ അത് അംഗീകരിക്കില്ല. നാലുചുറ്റും വനമേഖലയുള്ള വട്ടവട പഞ്ചായത്തിലെ ജനങ്ങൾ സംരക്ഷിക്കപ്പെടണം.
സർക്കാർ ഭൂമി ഭൂമാഫിയകൾ കൈയേറിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ആവർത്തിക്കുന്പോൾ സ്വന്തം വകുപ്പിന്റെ ഭരണപരാജയവും അഴിമതിയുമാണ് വിളിച്ചറിയിക്കുന്നത്. സർക്കാർ ഭൂമി സംരക്ഷിക്കുന്നതിലുണ്ടായ ഉദ്യോഗസ്ഥ വീഴ്ചയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ നടപടിയെടുക്കാൻ സാധിക്കാത്തവർ കർഷകരെ ഒന്നടങ്കം കൈയേറ്റക്കാരായി അപമാനിക്കുന്നത് മാന്യതയല്ല. കുടിയേറ്റവും കൈയേറ്റവും അതാതുകാലങ്ങളിലെ സർക്കാർ ഉത്തരവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ വേർതിരിച്ചെടുക്കാൻ ശ്രമിക്കാതെ ഉദ്യോഗസ്ഥർ ഭരണനേതൃത്വങ്ങളെയും ജനപ്രതിനിധികളെയും തെറ്റിദ്ധരിപ്പിക്കുന്നത് രാജ്യദ്രോഹമാണ്.
കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് ആക്ഷേപിക്കുന്നവരാണ് സർക്കാരിന്റെ ലക്ഷക്കണക്കിന് ഏക്കർ ഭൂമി കാലങ്ങളായി ഒൗദ്യോഗിക രേഖകളില്ലാതെ കൈവശം വച്ചനുഭവിക്കുന്ന ടാറ്റാ, ഹാരിസണ്, ടിആർആന്റ്ടി എന്നീ വൻ ഭൂമാഫിയകൾക്കെതിരെ നടപടിയെടുക്കാതെ മുട്ടുമടക്കി ഓച്ചാനിച്ചുനിൽക്കുന്നത്. ഇവരുടെ കൈവശമിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാജമാണിക്യം കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പൂഴ്ത്തിവച്ചിട്ട് കർഷകരുടെമേൽ റവന്യൂ വകുപ്പ് കുതിരകയറുന്നത് അപഹാസ്യമാണെന്നും വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.
ഭൂമാഫിയകളുടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം: ഇൻഫാം
12:34 AM Dec 14, 2017 | Deepika.com