കൊച്ചി: ദൃക്സാക്ഷികളില്ലാത്ത ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ് ലാമിനെതിരേ നിർണായകമായതു പ്രധാനമായും പത്തു തെളിവുകൾ. പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ തെളിവുകളിൽ ഡിഎൻഎ അടക്കമുള്ള തെളിവുകൾ വഴിത്തിരിവായി.
സംഭവസമയം പ്രതിയുടെ സാന്നിധ്യം ജിഷയുടെ വീട്ടിലുണ്ടെന്നതിനു പോലീസ് നിരത്തിയ തെളിവുകൾ ഇവയാണ്:
1. ജിഷയുടെ കൈ നഖങ്ങൾക്കടിയിൽനിന്നു കണ്ടെത്തിയ പ്രതിയുടെ ഡിഎൻഎ.
2. ചുരിദാർ ടോപ്പിൽനിന്നു കണ്ടെത്തിയ ഉമിനീരിൽനിന്നു വേർതിരിച്ചെടുത്ത പ്രതിയുടെ ഡിഎൻഎ.
3. ജിഷയുടെ ചുരിദാർ സ്ലീവിലെ രക്തക്കറയിൽനിന്നു വേർതിരിച്ചെടുത്ത പ്രതിയുടെ ഡിഎൻഎ.
4. ജിഷയുടെ വീടിന്റെ പടിഞ്ഞാറു ഭാഗത്തു പുറത്തേക്കുള്ള ഡോർ ഫ്രെയിമിൽനിന്നു കണ്ടെടുത്ത രക്തക്കറയിൽനിന്നു വേർതിരിച്ചെടുത്ത പ്രതിയുടെ ഡിഎൻഎ.
5. പ്രതിയെ പരിശോധിച്ച സമയം തന്റെ വലതുകൈവിരലിൽ സംഭവിച്ച മുറിവ് പെണ്‍കുട്ടിയുടെ വായ് പൊത്തി പിടിച്ചപ്പോൾ യുവതി കടിച്ചതിൽ സംഭവിച്ചതാണെന്നു ഡോക്ടറോട് പറഞ്ഞ പ്രതിയുടെ മൊഴി.
6. കൃത്യത്തിന് ഉപയോഗിച്ച പ്രതിയുടെ കത്തിയിലെ രക്തക്കറയിൽനിന്നു വേർതിരിച്ചെടുത്ത ജിഷയുടെ ഡിഎൻഎ.
7. പ്രതിയുടെ ചെരിപ്പിൽനിന്നു കണ്ടെടുത്ത ജിഷയുടെ ഡിഎൻഎ.
8. പ്രതിയുടെ ചെരിപ്പിൽ കണ്ടെത്തിയ മണലിനു ജിഷയുടെ വീടിന്റെ പുറകുവശത്തുള്ള മണലിനോടുള്ള സാദൃശ്യം.
9. കൃത്യത്തിനുശേഷം പ്രതി ജിഷയുടെ വീടിന്റെ പടിഞ്ഞാറു ഭാഗത്തുള്ള വട്ടമരത്തിൽ പിടിച്ചു കടക്കുന്നതു കണ്ടതായ അയൽവാസി ശ്രീലേഖയുടെ മൊഴിയും തുടർന്നു ശ്രീലേഖ ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡിൽ പ്രതിയെ തിരിച്ചറിഞ്ഞതും.
10. ജിഷയുടെ വീടിന്റെ പിൻഭാഗത്തുനിന്നു കണ്ടെടുത്ത ബീഡിയും സിഗരറ്റ് ലാന്പും പ്രതിയുടേതാണെന്നുള്ള സാക്ഷിമൊഴികൾ.
തെളിഞ്ഞതു വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ
കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ് ലാമിനു 302 ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിനും 376 (എ) പ്രകാരം ആയുധമുപയോഗിച്ചു രഹസ്യഭാഗങ്ങളിൽ മുറിവേൽപിച്ചു പീഡിപ്പിച്ചതിനും പരമാവധി ലഭിക്കാവുന്നതു വധശിക്ഷ. 376ാം വകുപ്പ് പ്രകാരം പീഡനത്തിനും 449 ാം വകുപ്പ് പ്രകാരം വീട്ടിൽ അതിക്രമിച്ചു കടന്നതിനും ലഭിക്കാവുന്ന ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവും.
പ്രതിക്കെതിരേ തെളിഞ്ഞ മറ്റൊരു കുറ്റം ഒരുവർഷം തടവു ലഭിക്കാവുന്ന 342ാം വകുപ്പ് പ്രകാരമുള്ള അന്യായമായി തടഞ്ഞുവയ്ക്കലാണ്. ഈ കുറ്റങ്ങൾ പ്രതിക്കെതിരേ തെളിയിക്കുന്നതിൽ നിർണായകമായി മാറിയത് അയൽവാസികളായ മൂന്നു സ്ത്രീകളുടെയും അമീറുൾ ഇസ് ലാമിന്റെ കൂടെ താമസിച്ചിരുന്നവരുടെയും കെട്ടിടമുടമയുടെയും മൊഴികളാണ്.
പ്രതി വാടകയ്ക്കു താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയായ കേസിലെ പത്താം സാക്ഷി കാളന്പാടൻ ജോർജ് പ്രതിയെ മദ്യപിച്ചനിലയിൽ സംഭവം നടന്ന അന്നു രാവിലെ 9.30നു കണ്ടതായി മൊഴി നൽകിയിരുന്നു.
ജിഷ ടാപ്പിൽനിന്നു വെള്ളമെടുക്കാൻ പോകുന്നതു കണ്ട ആറാം സാക്ഷി റോസി, മൂന്നാം സാക്ഷി ശ്രീലേഖ, ഏഴാം സാക്ഷി രാമചന്ദ്രൻ നായർ എന്നിവരുടെ മൊഴിയും 5.45 ഓടെ ജിഷയുടെ വീടിന്റെ ഭാഗത്തുനിന്ന് ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടതായി അയൽവാസികളും സാക്ഷികളുമായ ശ്രീലേഖ, മിനി, ലീല എന്നീ സാക്ഷികളുടെ മൊഴികളും നിർണായകമായി.
കുറച്ചുകഴിഞ്ഞു വീടിന്റെ പിൻഭാഗത്തുനിന്ന് ഒരാൾ കുനിഞ്ഞുനിവരുന്നതു കണ്ടതായി ലീലയും അയയിൽനിന്നു തുണി വലിച്ചൂരുന്നതു കണ്ടതായി മിനിയും മൊഴി നൽകിയിരുന്നു. ജിഷയുടെ വീട്ടിലെ മരത്തിൽ പിടിച്ചു മഞ്ഞ ഷർട്ടിട്ട ഒരാൾ കനാലിലേക്ക് ഇറങ്ങുന്നത് കണ്ടതായും ശ്രീലേഖ മൊഴി നൽകിയിരുന്നു. ശ്രീലേഖ 2016 ജൂണ്‍ 20 നു കാക്കനാട് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും വീട്ടിൽനിന്നു ശേഖരിച്ചതടക്കമുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പ്രതി ഗോഹട്ടിയിലേക്കു ടിക്കറ്റെടുത്തതിന്റെ രേഖകളും നിർണായകമായി.
നാൾവഴി
ഏപ്രിൽ 28
പെരുന്പാവൂർ കുറുപ്പംപടി ഇരിങ്ങോൾ ഇരവിച്ചിറ കനാൽ പുറന്പോക്കിലെ വീട്ടിൽ ജിഷയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുന്നു.
ഏപ്രിൽ 30
ജിഷയുടെ വീടിനു സമീപത്തെ കാടുപിടിച്ചു കിടക്കുന്ന പറന്പ് വെട്ടിതെളിക്കുന്നതിനിടെ പ്രതി കൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തുന്നു.
മേയ് മൂന്ന്
ജിഷ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു പോലീസ് വെളിപ്പെടുത്തുന്നു. സംഭവത്തിൽ ചോദ്യം ചെയ്യാൻ നിരവധി പേരെ കസ്റ്റഡിയിലെടുക്കുന്നു.
മേയ് നാല്
അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുന്പാവൂരിൽ എത്തുന്നു. പ്രതിയെന്നു കരുതുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.
മേയ് അഞ്ച്
ക്രൂരമായ ആക്രമണവും പീഡനവും മൂലമാണു മരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജിഷയുടെ ശരീരത്തിൽ 38 മുറിവുകളേറ്റതായും റിപ്പോർട്ടിൽ. അന്വേഷണച്ചുമതല ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ജിജിമോനെ ഏല്പിക്കുന്നു.
മേയ് ഏഴ്
അന്വേഷണത്തിൽ ഇടപെടാനാവില്ലെന്നു ഹൈക്കോടതിയും അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നു പോലീസ് കംപ്ലയിന്റ് അഥോറിറ്റിയും.
മേയ് ഒന്‍പത്
പ്രതിയെന്നു സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പുറത്തുവിടുന്നു.
മേയ് 12
ജിഷയുടെ ശരീരത്തിൽ കടിയേറ്റ പാടുകളുടെ അടിസ്ഥാനത്തിൽ മുൻനിരയിലെ പല്ലുകളിൽ വിടവുള്ളയാളാണു പ്രതിയെന്നു സൂചന.
മേയ് 15
പ്രതിയുടേതെന്നു സംശയിക്കുന്ന ഡിഎൻഎ സാന്പിൾ കണ്ടെത്തുന്നു. ജിഷയുടെ ചുരിദാറിൽ പറ്റിയിരുന്ന ഉമിനീരിൽനിന്നാണു ഡിഎൻഎ സാന്പിൾ ലഭിക്കുന്നത്.
മേയ് 25
പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തിൽ ജിഷ വധക്കേസ് അന്വേഷണച്ചുമതല ദക്ഷിണ മേഖലാ എഡിജിപി ബി. സന്ധ്യക്ക്.
ജൂണ്‍ മൂന്ന്
പുതിയ അന്വേഷണ സംഘം കൊലയാളിയുടേതെന്നു പറയപ്പെടുന്ന പുതിയ രേഖാചിത്രം തയാറാക്കി.
ജൂണ്‍ അഞ്ച്
പുതിയ ഡിജിപിയായി ചുമതലയേറ്റ ലോക്നാഥ് ബെഹ്റ പെരുന്പാവൂരിലെത്തി ജിഷയുടെ വീട് സന്ദർശിച്ചു.
ജൂണ്‍ ആറ്
ജിഷയുടെ ഫോണിലെ കോൾ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു.
ജൂണ്‍ ഏഴ്
പൊതുജനങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിക്കാൻ പെരുന്പാവൂർ ടൗണിൽ പോലീസ് മൂന്ന് ഇൻഫർമേഷൻ ബോക്സുകൾ സ്ഥാപിച്ചു
ജൂണ്‍ പത്ത്
വീടിനടുത്തുള്ള വളക്കടയിലെ സിസിടിവി കാമറയിൽനിന്നു കൊലയാളിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ കിട്ടി. മുഖം തിരിച്ചറിയാൻ കഴിഞ്ഞില്ല.
ജൂണ്‍ 15
പ്രതിയുടേതെന്നു കരുതുന്ന ചെരിപ്പ് കുറുപ്പംപടിയിലെ ഒരു കടയിൽനിന്നു വാങ്ങിയതാണെന്നു പോലീസ് കണ്ടെത്തി. കടയുടമയെ പോലീസ് ചോദ്യം ചെയ്തു.
ജൂണ്‍ 16
ജിഷയുടെ കൊലയാളി അസാം സ്വദേശി അമീറുൾ ഇസ് ലാം (24) തഞ്ചാവൂരിൽ പോലീസ് പിടിയിൽ. ഡിഎൻഎ പരിശോധനയിലും ഇയാൾ പ്രതിയാണെന്ന് ഉറപ്പിക്കുന്ന തെളിവുകൾ ലഭിച്ചു.
സെപ്റ്റംബർ 17
അന്വേഷണ സംഘം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2017 മാർച്ച് 13
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചു.
ഡിസംബർ ആറ്
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദങ്ങൾ പൂർത്തിയായി.
ഡിസംബർ 12
അമീറുൾ ഇസ് ലാം കുറ്റക്കാരനെന്നു കോടതി വിധിക്കുന്നു.
ജിഷ വധക്കേസ്: നിർണായകമായതു 10 തെളിവുകൾ
01:22 AM Dec 13, 2017 | Deepika.com