കൊച്ചി: പോലീസ് തന്നെ മനഃപൂർവം കുറ്റക്കാരനാക്കിയതാണെന്നും താൻ തെറ്റുകാരനല്ലെന്നും ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ് ലാം കോടതിയിൽ പറഞ്ഞു. കുറ്റക്കാരനാണെന്നു വിധിച്ചതിനുശേഷം എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് ക്ഷോഭിച്ചു ശബ്ദമുയർത്തിയാണ് അമീറുൾ ഇസ് ലാം മറുപടി പറഞ്ഞത്. വൻ പോലീസ് അകന്പടിയോടെയാണ് അമീറിനെ കോടതിയിലെത്തിച്ചത്.
കോടതിക്കു പിറകിലെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്ന പ്രതിയെ തന്റെ ചേംബറിനടുത്തേക്കു കൊണ്ടുവരാൻ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അഭിഭാഷക എൻ.പി. ആശ കോടതിയുടെ കണ്ടെത്തലുകൾ ഹിന്ദിയിൽ പ്രതിക്കു പരിഭാഷപ്പെടുത്തി. ചെയ്ത കുറ്റങ്ങൾ ഓരോന്നായി തർജമ ചെയ്യുന്പോഴും താൻ കുറ്റക്കാരനല്ല, താൻ കൊന്നിട്ടില്ല, തന്നെ നിർബന്ധിച്ചു പോലീസ് കൊണ്ടുവന്നതാണ് എന്നൊക്കെ ശബ്ദമുയർത്തി പ്രതി പറയുന്നുണ്ടായിരുന്നു.
കുറ്റങ്ങൾ ജഡ്ജി വായിച്ചുകേൾപ്പിച്ചതിനുശേഷം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് ആരാഞ്ഞപ്പോഴും, താൻ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി.
വിധിയിൽ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ
കൊച്ചി: കോടതിവിധിയിൽ സന്തോഷമുണ്ടെന്നും പ്രതിയെ തൂക്കിക്കൊല്ലണമെന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതിനുശേഷം കോടതിവളപ്പിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവർ. അന്വേഷണം തൃപ്തികരമായിരുന്നു. പോലീസ് നല്ലതുപോലെ അന്വേഷിച്ചു. അതുകൊണ്ടാണു കോടതിയിൽ കുറ്റം തെളിയിക്കാൻ കഴിഞ്ഞത്. സർക്കാരിനും പോലീസിനും കോടതിക്കും ഞങ്ങൾക്കൊപ്പം നിന്ന എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നു. മകളെ കൊന്നത് അമീറുൾ തന്നെയാണെന്നു വിശ്വസിക്കുന്നു. - രാജേശ്വരി പറഞ്ഞു.
വിധികേൾക്കാൻ പാപ്പുവില്ല
കൊച്ചി: മകളുടെ കൊലപാതകക്കേസിൽ നീതിപീഠം ഇന്നു നിർണായക വിധി പറയുന്പോൾ കേൾക്കാൻ പിതാവ് പാപ്പുവില്ല. കേസിലെ 92-ാം സാക്ഷികൂടിയായ പാപ്പുവിനെ കഴിഞ്ഞ നവംബർ ഒന്പതിനു വീടിനു സമീപത്തു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ജിഷയുടെ കുടുംബവുമായി അകന്നുകഴിയുകയായിരുന്ന പാപ്പുവാണു മകളുടെ മരണത്തിൽ ആദ്യം സംശയം പ്രകടിപ്പിച്ചത്. മരണത്തിൽ ഉന്നതതല അന്വഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടതും ഇദ്ദേഹം തന്നെ. ആ ആവശ്യവുമായി പാപ്പു കോടതിയെ സമീപിച്ചു.
പ്രതിക്കു നീതി നിഷേധിക്കപ്പെട്ടു: പ്രതിഭാഗം അഭിഭാഷകൻ
കൊച്ചി: ജിഷവധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിനു നീതി നിഷേധിക്കപ്പെട്ടതായി പ്രതിഭാഗം അഭിഭാഷകൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അമീറുൾ ഇസ്ലാം കുറ്റക്കാരനെന്നു കണ്ടെത്തിയതിനുശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു നിരപരാധിക്കു ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയായിട്ടാണു വിധിയെ കാണുന്നത്. പ്രതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണു കുറ്റക്കാരനെന്നു വിധിച്ചത്. തെളിവുകൾ കൃത്രിമമായി കെട്ടിച്ചമച്ചതാണ്. കേസിൽ ഒന്നിലേറെ പ്രതികളുണ്ടെന്നു വ്യക്തമാക്കിയതാണ്. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നു കാര്യക്ഷമമായ അന്വേഷണമുണ്ടായില്ല.- അദ്ദേഹം പറഞ്ഞു.
തെളിവുകൾ കോടതിക്കു ബോധ്യപ്പെട്ടു: പബ്ലിക് പ്രോസിക്യൂട്ടർ
കൊച്ചി: പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ജിഷ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. പ്രോസിക്യൂഷൻ നിരത്തിയ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കോടതി പൂർണമായും വിശ്വാസത്തിലെടുത്തു. തെളിവുകൾ ഒന്നുപോലും കെട്ടിച്ചമച്ചതല്ലെന്നു കോടതി വ്യക്തമാക്കിയെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. കുറ്റകൃത്യത്തിനുശേഷമുള്ള പ്രതിയുടെ നടപടികൾ കോടതിയെ ബോധ്യപ്പെടുത്താനായി. കുറ്റകൃത്യവേളയിൽ പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണു പ്രതി തെളിവു നശിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്നു കോടതി പറഞ്ഞതെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
ജിഷയുടെ വീട്ടിൽനിന്നു കണ്ടെത്തിയ മറ്റൊരു വിരലടയാളം വളരെ പഴക്കമുള്ളതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. വളരെ മുന്പ് ജിഷയുടെ വീട്ടിൽവന്ന മറ്റാരുടേതെങ്കിലുമാകാം അതെന്നും എൻ.കെ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
വാദം നടന്നുകൊണ്ടിരിക്കേ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതു ചട്ടലംഘനമാണ്. ഒരു കേസിൽ വാദം നടന്നുകൊണ്ടിരിക്കെ മറ്റൊരു ഏജൻസി അതിൽ ഇടപെടാൻ പാടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
കുറ്റങ്ങൾ ശബ്ദമുയർത്തി നിഷേധിച്ച് അമീറുൾ
01:22 AM Dec 13, 2017 | Deepika.com