തിരുവനന്തപുരം: ഓഖി ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും അഭ്യർഥിച്ചു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഗവർണറെ കണ്ടു. ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താമെന്നു ഗവർണർ ജസ്റ്റീസ് പി. സദാശിവം നിവേദകസംഘത്തെ അറിയിച്ചു.
ഇന്നലെ രാവിലെ 11.30 യോടെയാണു ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, വികാരി ജനറാൾ മോണ്‍. യുജിൻ എച്ച്. പെരേര, ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിൽ, ആന്റണി ആൽബർട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്.
ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ഉൗർജിതമാക്കുക, ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, വീട്, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പാക്കേജ് തയാറാക്കുക, ഈ മേഖലയിലുള്ളവരുമായി ചർച്ച നടത്തിയാകണം പാക്കേജ് തയാറാക്കേണ്ടത്, ദുരന്തബാധിത മേഖലയിലെ ജനങ്ങൾ നേരിടുന്ന ദുഃഖം നേരിട്ടുകണ്ടു മനസിലാക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തപ്രദേശങ്ങൾ സന്ദർശിക്കുക തുടങ്ങിയ 12 ആവശ്യങ്ങളാണു നിവേദനത്തിൽ ഉന്നയിച്ചത്.
ഓഖി ചുഴലിക്കാറ്റ്: ആവശ്യങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്താമെന്നു ഗവർണർ
01:22 AM Dec 13, 2017 | Deepika.com