തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിയുക്ത പ്രസിഡന്റ് രാഹുൽഗാന്ധി നാളെ തിരുവനന്തപുരത്ത് എത്തും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തിന് എത്തുന്ന രാഹുൽ ഗാന്ധി ഓഖി ദുരന്ത പ്രദേശങ്ങളായ പൂന്തുറയും വിഴിഞ്ഞവും സന്ദർശിക്കും.
14നു രാവിലെ 11നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന രാഹുൽഗാന്ധി നേരേ പൂന്തുറയിലേക്കു പോകും. തുടർന്നു വിഴിഞ്ഞം തീരം സന്ദർശിക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു തൈക്കാട് പോലീസ് ഗ്രൗണ്ടിൽ നടക്കുന്ന ബേബിജോണ്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും.
പടയൊരുക്കത്തിന്റെ സമാപന സമ്മേളനം വൈകുന്നേരം അഞ്ചിനു സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അധ്യക്ഷത വഹിക്കും. ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ, മറ്റു ഘടകകക്ഷി നേതാക്കളായപി.കെ. കുഞ്ഞാലിക്കുട്ടി എംപി, എം.പി. വീരേന്ദ്രകുമാർ എംപി, എൻ.കെ. പ്രേമചന്ദ്രൻ എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജോണി നെല്ലൂർ, സി.പി. ജോണ്‍, ദേവരാജൻ എന്നിവർ പ്രസംഗിക്കും. രാത്രി 7.30ന് അദ്ദേഹം ഡൽഹിക്കു മടങ്ങും.
18നു രാവിലെ പത്തിനു കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയ കാര്യ സമിതി അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ എന്നിവരുടെ യോഗം ഇന്ദിരാ ഭവനിൽ നടക്കും.
പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾക്കു രൂപം നൽകും. സമകാലീന രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യും.
19നു യുഡിഎഫ് പ്രതിനിധി സംഘം കുറിഞ്ഞി ഉദ്യാനമേഖല സന്ദർശിക്കും.
ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ചു പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം 22നു വൈകുന്നേരം പാളയം രക്തസാക്ഷി മണ്ഡപത്തിലും 23നു കോഴിക്കോട്ടും നടത്തുമെന്നും ഹസൻ അറിയിച്ചു.
പടയൊരുക്കം സമാപനം: നാളെ രാഹുൽ ഗാന്ധി തിരുവനന്തപുരത്ത്
01:22 AM Dec 13, 2017 | Deepika.com