തിരുവനന്തപുരം: സമഗ്ര നാളികേര കൃഷിക്കായി സംസ്ഥാനത്ത് 45 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. പദ്ധതി നടത്തിപ്പ് സംബന്ധിച്ചുള്ള അന്തിമ ഒരുക്കങ്ങൾ ഉടൻ പൂർത്തിയാകും.
കാറ്റുവീഴ്ച ബാധിച്ചതും ഉത്പാദന ക്ഷമത കുറഞ്ഞതുമായ തെങ്ങുകൾ മുറിച്ചുമാറ്റി പുതിയ തെങ്ങിൻ തൈവയ്ക്കുന്നതിന് ഒരു തെങ്ങിന് ആയിരം രൂപവീതം ധനസഹായം നൽകും. 2940 ഹെക്ടറിൽ പദ്ധതി നടപ്പാക്കും.
തെങ്ങിൻതോട്ട പുനരുദ്ധാരണ പദ്ധതി പ്രകാരം 2940 ഹെക്ടറിൽ പുതിയ തെങ്ങിൻതൈ വച്ചുപിടിപ്പിക്കും. ഒരു ഹെക്ടറിന് 17500 രൂപയാണ് ധനസഹായം നൽകുന്നത്. രണ്ടുവർഷവുമായി 8750 രൂപ വീതം ധനസഹായം ലഭിക്കും.നാളികേര വികസന ബോർഡ് മേഖലാ നാളികേര നഴ്സറിക്ക് 48 ലക്ഷം രൂപയുടെ ധനസഹായം നൽകും. സംസ്ഥാന സർക്കാർ വിഹിതം കൂടി ഉൾപ്പെട്ട പദ്ധതിയാണിത്. കുറിയ ഇനം തെങ്ങിൻതൈയും ഗുണമേന്മകൂടിയ ഇനങ്ങളും വച്ചുപിടിപ്പിക്കാനായി ഒരു തൈക്ക് 40 രൂപവീതം നൽകുന്ന പദ്ധതിയിൽ 91 ലക്ഷം രൂപ ചെലവഴിക്കും.
ഉന്നതനിലവാരമുള്ള തെങ്ങിൻ തൈ ഉത്പാദിപ്പിക്കുന്നതിന് 119 ലക്ഷം രൂപയുടെ സഹായം നൽകും.കാറ്റുവീഴ്ചയും രോഗങ്ങളും പ്രതിരോധിക്കുന്നതിന് പ്രചാരണത്തിനായി ഈ വർഷം 40 ലക്ഷം രൂപ ചെലവഴിക്കും. പട്ടികജാതി, വർഗ വിഭാഗത്തിനായി പ്രദർശന തെങ്ങിൻതോട്ടം നിർമിക്കുന്നതിന് 175 ലക്ഷം രൂപയുടെ പദ്ധതിക്കു വകയിരുത്തിയിട്ടുണ്ട്.
വൈ.എസ്. ജയകുമാർ
നാളികേര കൃഷിക്ക് 45 കോടിയുടെ പദ്ധതി
01:02 AM Dec 13, 2017 | Deepika.com