കൊച്ചി: മലബാർ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കെ. പദ്മകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി സർവീസിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് കേസിൽ 48 മണിക്കൂർ കസ്റ്റഡിയിൽ കഴിയേണ്ടി വന്നതിനാൽ കേരള സിവിൽ സർവീസ് ചട്ടം അനുസരിച്ചാണ് കെ. പദ്മകുമാറിനെ സസ്പെൻഡ് ചെയ്തത്.
വിജിലൻസ് കേസിനെത്തുടർന്ന് സസ്പെൻഷൻ 15 മാസം പിന്നിട്ടിട്ടും തുടർനടപടി ഉണ്ടായില്ലെന്നും തനിക്ക് മാതൃവകുപ്പിലെ ജോലി തിരിച്ചു കിട്ടണമെന്നും ചൂണ്ടിക്കാട്ടിയാണ് കെ. പദ്മകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
റിയാബിൽ (പബ്ലിക് സെക്ടർ റീ സ്ട്രക്ചറിംഗ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബ്യൂറോ) സെക്രട്ടറിയായിരുന്ന കെ. പദ്മകുമാറിന് മലബാർ സിമന്റ്സ് എംഡിയുടെ പദവികൂടി നൽകിയിരുന്നു. പിന്നീട് അഴിമതിയാരോപണം കണക്കിലെടുത്ത് അദ്ദേഹത്തെ മലബാർ സിമന്റ്സ് എംഡിയുടെ പദവിയിൽ നിന്നു1 നീക്കി. എന്നാൽ റിയാബിന്റെ സെക്രട്ടറി സ്ഥാനത്ത് അപ്പോഴും തുടർന്നിരുന്നു.
പിന്നീടാണ് വിജിലൻസ് കേസിന്റെ പേരിൽ 2016 സെപ്റ്റംബർ അഞ്ചിന് കെ. പദ്മകുമാറിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ എന്നത് ശിക്ഷയല്ലെന്നും സസ്പെൻഷൻ അനിശ്ചിതമായി നീളുന്നത് ശിക്ഷയ്ക്ക് തുല്യമാണെന്നും വിലയിരുത്തിയ സിംഗിൾ ബെഞ്ച് ഇതിനായി പദ്മകുമാർ നൽകിയ അപേക്ഷ പരിഗണിച്ച് 20 ദിവസത്തിനുള്ളിൽ അനുകൂല തീരുമാനമെടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
മലബാർ സിമന്റ്സിലെ അഴിമതിക്കേസ്: കെ. പദ്മകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കാൻ ഉത്തരവ്
01:02 AM Dec 13, 2017 | Deepika.com