അങ്കമാലി: അങ്കമാലി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ പൊള്ളാച്ചിയിൽ കനാലിൽ വീണുണ്ടായ അപകടത്തിൽ കാണാതായ ചുള്ളി കോളാട്ടുകൂടി ജോണിയുടെ മകൻ റിജോ (30) യുടെ മൃതദേഹം കണ്ടെടുത്തു. ഇന്നലെ രാവിലെ പത്തോടെ അപകടസ്ഥലത്തിന് ഇരുപതു കിലോമീറ്റർ ദൂരെനിന്നാണു മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. കനാലിൽ വലിയ ഒഴുക്കും ദൈർഘ്യമേറിയ ടണലുകളുമുള്ളതു തെരച്ചിൽ ദുഷ്കരമാക്കിയിരുന്നു. റിജോയുടെ മൃതദേഹം പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകുന്നേരം ആറോടെ അങ്കമാലി ചുള്ളിയിലെ വീട്ടിലെത്തിച്ചു. തുടർന്നു ചുള്ളി സെന്റ് ജോർജ് പള്ളിയിൽ സംസ്കരിച്ചു.അപകടത്തിൽ മരിച്ച മൂക്കന്നൂർ വിജോപുരം പറപ്പിള്ളി ജോയിയുടെ മകൻ ജിതിന്റെ (26) മൃതദേഹം ഇന്നലെ വൈകുന്നേരം മൂന്നിനു വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വിജോപുരം സെന്റ് ജോസഫ്സ് പള്ളിയിലും സംസ്കരിച്ചു. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് റിജോയുടെയും ജിതിന്റെയും സംസ്കാര ശുശ്രൂഷകൾക്കു നേതൃത്വം നൽകി.
വിനോദയാത്രപോയ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ പൊള്ളാച്ചിക്കു സമീപം ഗോമംഗലത്താണു കനാലിലേക്കു മറിഞ്ഞത്. അപകടത്തിൽ ഒരാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഏഴാറ്റുമുഖം കുറുങ്ങാടൻ പോളച്ചന്റെ മകൻ അമൽ (21), കാലടി മാണിക്കമംഗലം കോലഞ്ചേരി ജോസഫിന്റെ മകൻ ജാക്സണ് (20) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. ഇവരുടെ സംസ്കാരം കഴിഞ്ഞ ദിവസം നടന്നു.
പൊള്ളാച്ചി അപകടം: കാണാതായ റിജോയുടെ മൃതദേഹം കണ്ടെത്തി; മരണം നാലായി
12:49 AM Dec 13, 2017 | Deepika.com