തിരുവനന്തപുരം: വിശ്വാസമാറ്റത്തിന്റെ പേരിൽ ഒരുകൂട്ടം ജനതയെ അവഗണിക്കുന്നതു നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് സിഎസ്ഐ മോഡറേറ്റർ റവ. തോമസ് കെ. ഉമ്മൻ. കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് (സിഡിസി) സംഘടിപ്പിച്ച ദളിത് ക്രൈസ്തവ സംവരണ സംരക്ഷണ മഹാറാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതം മാറി, സഭ മാറി തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ചാണ് ഇത്രയും കാലം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ ലംഘിച്ചുകൊണ്ടിരുന്നത്. എന്നാൽ, ഇനിയും അത് അനുവദിക്കുകയില്ല.
മാറിമാറി വരുന്ന സർക്കാരുകൾ ഈ വിഭാഗത്തിന്റെ പരാതികൾ കേട്ടശേഷം അവ മറക്കാറാണു പതിവ്. പിന്നോക്ക സമുദായത്തിൽപ്പെട്ട ദളിത് ക്രൈസ്തവർക്കു പ്രത്യേകമായി അഞ്ചു ശതമാനം സംവരണം നൽകണം എന്ന ന്യായമായ ആവശ്യമാണ് ഈ സമൂഹം ഉന്നയിക്കുന്നത്. ഈ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ജനങ്ങൾ നടത്തുന്ന പോരാട്ടത്തിൽ എക്കാലവും അവർക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ഏതറ്റം വരേയും പോകുമെന്നു സിഡിസി രക്ഷാധികാരി ഫാ. ജോണ്‍ അരീക്കൽ പറഞ്ഞു.സിഡിസി രക്ഷാധികാരി ഫാ. ഷാജു സൈമണ്‍, സംസ്ഥാന ഉപദേഷ്ടാവ് ഡോ. സൈമണ്‍ ജോണ്‍, ചെയർമാൻ എസ്.ജെ. സാംസണ്, ജനറൽ കണ്‍വീനർ വി.ജെ. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
വിശ്വാസമാറ്റത്തിന്റെ പേരിൽ ഒരു കൂട്ടരെ അവഗണിക്കുന്നതു മനുഷ്യാവകാശലംഘനം: റവ. തോമസ് കെ. ഉമ്മൻ
12:49 AM Dec 13, 2017 | Deepika.com