മൂന്നാർ: പഠനം നടത്താതെയും അന്വേഷണമില്ലാതെയുമാണു കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചതെന്നു വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാമരാജ് മന്ത്രിസഭാ ഉപസമിതിയുമായുള്ള ചർച്ചയിൽ ചൂണ്ടിക്കാട്ടി. ഉദ്യാനം ഉൾപ്പെടുന്ന ബ്ലോക്ക് നന്പർ 58-ന്റെ തെക്കുപടിഞ്ഞാറൻ അതിർത്തി തമിഴ്നാടിനോടു ചേർന്നുള്ള ചിന്നാർ മുതൽ വെള്ളഗിരി വരെയുള്ള ഭാഗങ്ങളാണ്.
അതിർത്തിനിർണയത്തിൽ പൊരുത്തക്കേടുകളുണ്ടെന്ന് ഇതുതന്നെ തെളിയിക്കുന്നു. ബ്ലോക്ക് നന്പർ 58, 62 എന്നിവയിൽ ഉള്ള ഏഴു വാർഡുകളിലുംകൂടി 53 സർക്കാർ സ്ഥാപനങ്ങളുണ്ട്. സർക്കാരിതര സ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ചു നിർമിച്ച 45 സ്ഥാപനങ്ങളും 12 വിദ്യാഭ്യാസ സ്ഥാപനങ്ങളും 62 ആരാധനാലയങ്ങളും 2041 വീടുകളും ഇവിടെയുണ്ട്. ഈ മേഖലകളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1968-നു ശേഷം ഭൂമിയുടെ റീ- സർവേ നടന്നിട്ടില്ലെന്ന് വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വട്ടവടയിലുള്ളതിലും അധികം കുറിഞ്ഞി പുക്കുന്നതാണു മീശപ്പുലിമല, ചൊക്രമുടി, രാജമല, കൊരണ്ടക്കാട് എന്നിവിടങ്ങളിലെ മൊട്ടക്കുന്നുകൾ. ഇവിടം ജനവാസമേഖലകളുമല്ല. എന്നാൽ ഈ സ്ഥലങ്ങൾ കുറിഞ്ഞി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറുമാസത്തെ കാലതാമസമാണ് ഉണ്ടാകുന്നത്. അതു ലഭിച്ച് പോക്കുവരവു ചെയ്തുകിട്ടാൻ പിന്നെയും ഒന്നര വർഷംകൂടി കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളതെന്നും വട്ടവട പഞ്ചായത്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ. അളകർ ചൂണ്ടിക്കാട്ടി.
വട്ടവട മേഖലയിൽ ഗ്രാൻഡിസ് മരങ്ങൾ നട്ടുപിടിപ്പിക്കാൻ മേലിൽ അനുവാദം നൽകരുതെന്ന് മുൻ എംഎൽഎ എ.കെ. മണി ആവശ്യപ്പെട്ടു. കെപിസിസിയുടെ നേതൃത്വത്തിലുള്ള നിവേദനം റവന്യൂ മന്ത്രിക്ക് അദ്ദേഹം സമർപ്പിച്ചു.
കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചതു പഠനം നടത്താതെ
12:49 AM Dec 13, 2017 | Deepika.com