ഫാ. ജോസഫ് ബാബു പൂവത്തുങ്കൽ (സെന്റ് ജോസഫ് ചർച്ച് പ്രൊപ്പോസ് എരുമേലി)
കോട്ടയത്തുനിന്നു പന്പയിലേക്കുള്ള ഒരു രാത്രി വണ്ടി. നിറയെ യാത്രക്കാരുണ്ട്. ഭൂരിഭാഗവും അയ്യപ്പഭക്തരാണ്. ഏറെനേരമായി കന്പിയിൽ തൂങ്ങിനിന്നിരുന്ന എന്റെ വെളുത്ത ളോഹ നോക്കിയിരുന്നിരുന്ന ഒരു അയ്യപ്പ ഭക്തൻ തന്റെ സീറ്റിൽ ഒരൽപം ഒതുങ്ങിയിരുന്നിട്ട് എന്റെ നേരേ നോക്കി വിളിച്ചു പറഞ്ഞു: ‘സ്വാമി... ഇങ്കെ വാങ്കെ, ഉക്കാറുങ്കൾ.'
കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശു ലോകത്തിനു നൽകുന്ന ഏറ്റവും വലിയ സന്ദേശങ്ങളിലൊന്നു മറ്റുള്ളവർക്കു സ്വന്തം ഹൃദയത്തിൽ ഒരൽപം ഇടം കൊടുക്കുക എന്നതാണ്. അതുകൊണ്ടുതന്നെയാവണം അവനു പിറന്നുവീഴാൻ അന്നു ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ആ മിണ്ടാപ്രാണികൾ ഒതുങ്ങിനിന്ന് ഇടംകൊടുത്തത്. അതിനുള്ള പ്രതിഫലമെന്നോണമാവണം പുൽത്തൊട്ടിയിൽ കിടന്നു പുഞ്ചിരി പൊഴിച്ച പൊന്നുണ്ണിയുടെ ആദ്യദർശനം അവർക്കു ലഭിച്ചതും.
ഒരൽപം ഒതുങ്ങിനിന്ന് അപരനും കൂടി ഇടംനൽകാൻ സമൂഹജീവിതത്തിലും വ്യക്തിജീവിതത്തിലും ഇന്നു നമുക്ക് ഹൃദയപൂർവം സാധിക്കുന്നുണ്ടോ എന്ന ഒരു ഓർമപ്പെടുത്തൽ കൂടിയാണു തിരുപ്പിറവി. ഈ തെരക്കിന്റെ ലോകത്തു നമുക്കു മറ്റുള്ളവരെ, സ്വന്തം കുടുംബാംഗങ്ങളെപ്പോലും, ശ്രദ്ധിക്കാനോ അവർക്കുവേണ്ടി നീക്കിവയ്ക്കാനോ സമയം ഇല്ലാതായിരിക്കുന്നു. ബാധ്യതയാകുന്ന വാർധക്യവും അതിനൊരു ഉദാഹരണം മാത്രം.
ഒരു കുഞ്ഞിനു ജന്മം നൽകുന്പോൾ മാതാപിതാക്കൾ ഒരായിരം നിറമുള്ള സ്വപ്നങ്ങൾ കാണാറുണ്ട്. അതിലൊരു വലിയ സ്വപ്നമാണു തങ്ങളുടെ വാർധക്യത്തിൽ തങ്ങളെ സംരക്ഷിക്കാനൊരു കരം ആ കുഞ്ഞിൽ കണ്ടെത്തുന്നു എന്നുള്ളത്. പക്ഷേ, ഇന്നു പല കുടുംബങ്ങളിലും വാർധക്യം ഒഴിവാക്കപ്പെടേണ്ട ഒന്നായി കണക്കാക്കപ്പെടുന്നു. വാർധക്യത്തിന്റെ അവശതകൾ പേറുന്നവർക്കു സ്വന്തം കുടുംബത്തിൽ ഇടമില്ലാതായിക്കൊണ്ടിരിക്കുന്നു. സ്വന്തം വിയർപ്പും രക്തവും ചിന്തി താൻ കെട്ടിയുയർത്തിയ ഭവനത്തിൽനിന്ന് ഇന്നു വൃദ്ധദന്പതികൾ അടിച്ചിറക്കപ്പെടുന്നു. വൃദ്ധസദനങ്ങളുടെ ജാലകപ്പാളികളിൽ തന്നെ തെരഞ്ഞുവരുന്ന പ്രിയപ്പെട്ടവരുടെ മുഖങ്ങൾ തെരയുന്ന കണ്ണുകൾ ഇനിയും എത്രനാൾ കാത്തിരിക്കേണ്ടിവരും? തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ ഒരൽപം ഇടം കണ്ടെത്താനാവാതെ അവരുടെ കണ്ണടയുമോ?
ബെത്ലഹേമിലെ കാലിത്തൊഴുത്തിലെ മിണ്ടാപ്രാണികളിൽനിന്ന് നാമിനിയും ഒത്തിരികാര്യങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. വർഗമോ വർണമോ ജാതിയോ നോക്കാതെ ആവശ്യക്കാരനുവേണ്ടി ഒരൽപം ഒതുങ്ങിക്കൊടുക്കാനുള്ള സന്മനസ് ഇന്നും എന്നും വളരെയേറെ വിലമതിക്കപ്പെടേണ്ടതുതന്നെയാണ്.
ലൂക്ക 6:38 ‘നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ
നിങ്ങൾക്കും അളന്നു കിട്ടും.’
ഹൃദയത്തിൽ ഒരൽപം ഇടം
12:49 AM Dec 13, 2017 | Deepika.com