കൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച സന്നദ്ധപ്രവർത്തകൻ കൂടിയായ മധ്യവയസ്കന്റെ അവയവങ്ങൾ മൂന്നു പേർക്കു പുതുജീവനായി. തൃശൂർ പനങ്ങാട് അവിനിപ്പുള്ളി വീട്ടിൽ എ.ബി. ലാലിന്റെ (52) അവയവങ്ങളാണു ദാനം ചെയ്തത്. റോഡപകടങ്ങളിൽ സന്നദ്ധസേവനവുമായി എത്തുന്ന തൃശൂരിലെ ജീവകാരുണ്യ സംഘടനയായ ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസിന്റെ (ആക്ട്സ്) സജീവപ്രവർത്തകനായിരുന്നു ലാൽ.
പത്തിന് ഉച്ചയോടെ മതിലകത്തു ലാൽ ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ലാലിനെ ചേരാനല്ലൂരിലെ ആസ്റ്റർ മെഡ്സിറ്റിയിലെത്തിച്ചു. ഇന്നലെ പുലർച്ചെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്നു ബന്ധുക്കളുടെ സമ്മതപ്രകാരം അവയവദാനത്തിനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.
കരളും ഒരു വൃക്കയും ആസ്റ്ററിലും ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജിലും ചികിത്സയിലുള്ള രോഗികൾക്കു പുതുജീവനേകും. നേത്രപടലം ഗിരിധർ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആസ്റ്റർ മെഡ്സിറ്റി ഇന്റഗ്രേറ്റഡ് ലിവർ കെയർ കണസൾട്ടന്റ് ഡോ. രാജീവ് ലോച്ചന്റെ നേതൃത്വത്തിലാണ് അവയവമാറ്റ ശസ്തക്രിയ നടന്നത്. കൊടുങ്ങല്ലൂർ കെഎസ്എഫ്ഇ ജീവനക്കാരിയായ സ്മിതയാണു ലാലിന്റെ ഭാര്യ. മകൾ കീർത്തന (പ്ലസ് വണ്‍ വിദ്യാർഥിനി).
റോഡപകടങ്ങളിൽ സന്നദ്ധസേവകനായ ലാലിനു വാഹനാപകടത്തിൽ മരണം
12:32 AM Dec 13, 2017 | Deepika.com