മൂന്നാർ: കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ടുള്ള കൊട്ടക്കാന്പൂരിലെ വിവാദഭൂമിയിൽ മന്ത്രിസംഘം സന്ദർശനം നടത്തി. വൈ ദ്യുത മന്ത്രി എം.എം. മണി, റവ ന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, വ നം മന്ത്രി കെ. രാജു എന്നി വരാ ണ് സംഘത്തിലുണ്ടായി രുന്നത്. കൊട്ടക്കാന്പൂർ, വട്ടവട തുടങ്ങിയ സ്ഥലങ്ങൾ ജനവാസ മേഖലകളാണെന്നു ബോധ്യപ്പെട്ടതായി സംഘം അറിയിച്ചു. ഭൂ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള കർഷകരുടെയും നാട്ടുകാരുടെയും ആശങ്കകൾ പരിഹരിക്കും. ജനങ്ങളുടെയും കർഷകരുടെയും നേതൃത്വത്തിൽ നേരിയ തോതിൽ പ്രതിഷേധമുയർന്നെങ്കിലും സമിതിയംഗങ്ങൾ വട്ടവട, കടവരി, ക്ലാവര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ പ്ലക്കാർഡുകളുമായി എത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
200ഓളം പേരടങ്ങുന്ന നാട്ടുകാർ പ്രദർശിപ്പിച്ചിരുന്ന പ്ലക്കാർഡുകളിൽ ഭൂരിഭാഗവും തങ്ങൾ ജന്മം കൊണ്ടും കർമം കൊണ്ടും ഈ നാട്ടുകാർ തന്നെയാണ് എന്ന വിധത്തിലുള്ളതായിരുന്നു. വട്ടവടയിലെത്തിയ മന്ത്രിമാരെ തമിഴ് ആചാര പ്രകാരമുള്ള ആരതിയുഴിഞ്ഞാണു സ്ത്രീകൾ സ്വീകരിച്ചത്.
വഴിയോരത്ത് ഇരുവശത്തുമായി നിരന്നുനിന്ന സ്ത്രീകളെ കണ്ടതോടെ മന്ത്രിമാർ വാഹനം നിർത്തി. തുടർന്നായിരുന്നു സ്ത്രീകൾ ആരതിയുമായി മന്ത്രിമാരെ സ്വീകരിച്ചത്.
12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന കുറിഞ്ഞിയുടെ പേരിൽ നാലു നൂറ്റാണ്ടുകളായി ജീവിക്കുന്ന ജനങ്ങളെ ദ്രോഹിക്കരുതെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. നാട്ടുകാരുടെ നിവേദനം മന്ത്രിമാർക്കു നൽകി.
വട്ടവട കൂടാതെ കൊട്ടക്കാന്പൂർ, കടവരി എന്നിവിടങ്ങളിലും ജനങ്ങൾ നേരിയ തോതിൽ പ്രതിഷേധമുയർത്തി. കേരളവുമായി തമിഴ്നാട് അതിർത്തി പങ്കിടുന്ന ക്ലാവരയിൽ എത്തിയ സംഘം അവിടെയും സന്ദർശിച്ച ശേഷമാണ് മടങ്ങിയത്.
രാവിലെ 11.30 ന് മൂന്നാറിൽനിന്നു യാത്ര പുറപ്പെട്ട സംഘം 2.30ന് വട്ടവടയിൽ എത്തി. തുടർന്നാണ് കൊട്ടക്കാന്പൂർ, കടവരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി രാവിലെ മൂന്നാർ ഗസ്റ്റ് ഹൗസിൽ മന്ത്രിമാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഞായറാഴ്ച വൈകിട്ടുതന്നെ മൂന്നാറിൽ എത്തിയിരുന്നു. തുടർന്ന് മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
ചർച്ചയിൽ കൊട്ടക്കാന്പൂരിലെ ഭൂമി സന്ദർശിച്ചതിന്റെ നിജസ്ഥിതി റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചിരുന്നു.
വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, വനംമന്ത്രി കെ. രാജു എന്നിവർ തിങ്കളാഴ്ച രാവിലെ മൂന്നാറിൽ എത്തിയിരുന്നു. തുടർന്നാണ് സംഘം കൊട്ടക്കാന്പൂരിലേക്കു യാത്ര തിരിച്ചത്. എസ്. രാജേന്ദ്രൻ എംഎൽഎ, സബ് കളക്ടർ പ്രേംകുമാർ, വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി തുടങ്ങി റവന്യൂ, വനം ഉദ്യോഗസ്ഥരും മന്ത്രിസംഘത്തെ അനുഗമിച്ചു. മൂന്നാറിൽ ഇന്നു മന്ത്രിമാർ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
കൊട്ടക്കാന്പൂരും വട്ടവടയും ജനവാസ മേഖലകൾ: മന്ത്രിസംഘം
01:18 AM Dec 12, 2017 | Deepika.com