പൊന്നാനി: ദിവസങ്ങൾ പഴക്കമുള്ള ജീർണിച്ച മൃതദേഹം ഉൾക്കടലിൽനിന്നു കണ്ടെടുത്തു. തീരദേശ പോലീസും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെടുത്തത്.
തീരത്തുനിന്നു പതിനൊന്ന് നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിലാണ്, മത്സ്യബന്ധനത്തിനു പോയ തൊഴിലാളികൾ മൃതദേഹം കണ്ടത്. അവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തീരദേശ പോലീസും ഫിഷറീസ് വകുപ്പും നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെയാണ്, പത്തു ദിവസത്തോളം പഴക്കമുളള മൃതദേഹം കണ്ടെത്താനായത്. ഇടതു കയ്യിൽ സിഎൻഡിആർ എന്നു പച്ചകുത്തിയിട്ടുണ്ട്. പൊന്നാനി താലൂക്കാശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം തെക്കൻ കേരളത്തിൽനിന്നുള്ള വ്യക്തിയുടേതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. തകർന്ന മത്സ്യബന്ധന യാനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടതായും കടലിൽ ഇനിയും മൃതദേഹങ്ങൾ ഒഴുകിനടക്കുന്നുണ്ടാവാമെന്നും മൽസ്യത്തൊഴിലാളികൾ പറയുന്നു. കൂടുതൽ മൃതദേഹങ്ങൾ ഇനിയും കടലിൽ കുടുങ്ങിക്കിടക്കുന്നതായാണ് പൊന്നാനിയിൽ നിന്നു മത്സ്യബന്ധനത്തിനു പുറപ്പെട്ട തൊഴിലാളികൾ നൽകുന്ന വിവരമെന്നു തീരദേശ പോലീസ് അറിയിച്ചു. രാവിലെ മൽസ്യത്തൊഴിലാളികൾ രണ്ടു മൃതദേഹങ്ങൾ കണ്ടുവെന്നാണ് അറിയിച്ചിരുന്നത്. ഫിഷറീസിന്റെയും തീരദേശ പോലീസിന്റെയും പരിശോധന ഉൾക്കടലിലേക്ക് കടക്കുന്നില്ലെന്നു പരാതിയും ഉയരുന്നുണ്ട്.
പൊന്നാനി കടലിൽനിന്ന് മൃതദേഹം കണ്ടെടുത്തു
01:08 AM Dec 12, 2017 | Deepika.com