കൊച്ചി: ചെല്ലാനത്ത് കടലാക്രമണം തടയാൻ ജിയോ ട്യൂബ് ഉപയോഗിച്ചു കടൽഭിത്തി നിർമിക്കാൻ എട്ട് കോടി രൂപ ഉടൻ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയതായി ചെല്ലാനം ജനകീയ സമരസമിതി. അടിയന്തരമായി ചെയ്തുതീർക്കേണ്ട ജോലിയായതിനാൽ ഉടനടി പണം വകയിരുത്തി തുക ഇറിഗേഷൻ വകുപ്പിനു കൈമാറുമെന്നു മുഖ്യമന്ത്രി പറഞ്ഞതായി സമിതി ചെയർമാൻ ടി.എ. ഡാൽഫിൻ പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും ജനകീയ സമിതി പ്രതിനിധികളും തമ്മിൽ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനവും ജില്ലാ കളക്ടർ സമരസമിതിക്കു രേഖാമൂലം നൽകിയ ഉറപ്പിന്റെ കോപ്പിയും സംഘം മുഖ്യമന്ത്രിക്കു കൈമാറി.
ചെല്ലാനത്തു കടൽഭിത്തിയുടെ നിർമാണം ഉടനടി പൂർത്തിയാക്കുക, പുലിമുട്ടുകൾ സ്ഥാപിക്കുക, ഏപ്രിൽ 30നകം ജിയോ ട്യൂബുകൾ സ്ഥാപിക്കുക, കടലാക്രമണം മൂലം സംഭവിച്ച നാശനഷ്ടത്തിന്റെ തോത് റവന്യു അധികൃതർ നേരിട്ടെത്തി പരിശോധിച്ചു തിട്ടപ്പെടുത്തുക, ഉടനടി നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണു നിവേദനമായി മുഖ്യമന്ത്രിക്കു നൽകിയത്. വിഷയം അടിയന്തരസ്വഭാവത്തിൽ കണക്കാക്കി മുഴുവൻ കാര്യങ്ങളും സാധ്യമാക്കുന്നതിനുള്ള ഉറപ്പ് മുഖ്യമന്ത്രിയിൽനിന്നു ലഭിച്ചെന്നു ടി.എ.ഡാൽഫിൻ പറഞ്ഞു.
സമിതി രക്ഷാധികാരി ഫാ.ജോണ്‍ കണ്ടത്തിപ്പറന്പിൽ, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കൊച്ചി രൂപത ഡയറക്ടർ ഫാ.ആന്റണി കുഴിവേലി, സമരസമിതി കണ്‍വീനർ ജെർവിൻ ജോസഫ് എന്നിവരോടൊപ്പം എംഎൽഎമാരായ കെ.ജെ. മാക്സി, ജോണ്‍ ഫെർണാണ്ടസ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഡി. പ്രസാദ്, കോർപറേഷൻ കൗണ്‍സിലർ ബെനഡിക്ട് ഫെർണാണ്ടസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ചെല്ലാനത്തു കടൽഭിത്തി: എട്ടു കോടി ഉടൻ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്
01:07 AM Dec 12, 2017 | Deepika.com