കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിൽ വിചാരണ ക്കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധി പറയും. ദേശീയതലത്തിൽത്തന്നെ ഏറെ ചർച്ചയായ കേസിൽ ആസാം നാഗോണ് സ്വദേശി അമീറുൾ ഇസ്ലാമാണ് (24) ഏക പ്രതി. നിയമ വിദ്യാർഥിനിയായിരുന്നു ജിഷ.
പ്രോസിക്യൂഷൻ ആരോപിച്ച കൊലപാതകം, പീഡനം, തെളിവു നശിപ്പിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, വീട്ടിൽ അതിക്രമിച്ചു കടക്കൽ, ദളിത് പീഡന നിരോധന നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ തുടങ്ങിയ കുറ്റങ്ങൾക്കാണു പ്രതി വിചാരണ നേരിട്ടത്. കഴിഞ്ഞ ഏപ്രിൽ 28നു വൈകിട്ട് 5.30നും ആറിനുമിടയിൽ പെരുന്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണു കേസ്.
ഇതു തെളിയിക്കാൻ പോലീസ് ഡിഎൻഎ പരിശോധനാ റിപ്പോർട്ടുകൾ, കൊലയ്ക്കുപയോഗിച്ച ആയുധം, പ്രതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴി, ജിഷയുടെ അയൽവാസിയായ ശ്രീലേഖയുടെ മൊഴി എന്നിവയാണു ഹാജരാക്കിയത്. എന്നാൽ, ഈ തെളിവുകളൊന്നും പ്രതിക്കെതിരായ ആരോപണം തെളിയിക്കാൻ പര്യാപ്തമല്ലെന്നും സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
ആകെ 100 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 291 രേഖകളും 36 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് അഞ്ച് സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിക്കു മലയാളമോ ഇംഗ്ലീഷോ അറിയാത്തതിനാൽ അതിർത്തിരക്ഷാസേനയിലെ ഡെപ്യൂട്ടി കമൻഡാന്റ് കെ.പ്രസാദിനെ ദ്വിഭാഷിയായി ചുമതലപ്പെടുത്തിയാണു കോടതി വിചാരണ നടത്തിയത്.
തൂക്കുകയർ പ്രതീക്ഷിക്കുന്നു: ജിഷയുടെ അമ്മ
പെരുന്പാവൂർ: മകളുടെ ഘാതകനു തൂക്കുകയർ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ജിഷയുടെ അമ്മ രാജേശ്വരി. മറിച്ച് ജീവപര്യന്തം ശിക്ഷയായി കുറഞ്ഞാൽ മേൽക്കോടതിയെ സമീപിക്കും. പ്രതിയായ അമീറിനുവേണ്ടി വാദിക്കാൻ ആളൂർ ഹാജരായതിൽ നിഗൂഢതയുണ്ടെന്നും അമീറും ആളൂരും തമ്മിലുള്ള ബന്ധം വെളിച്ചത്തു കൊണ്ടുവരണമെന്നും രാജേശ്വരി ആവശ്യപ്പെട്ടു.
ജിഷ വധക്കേസിൽ വിധി ഇന്ന്
01:07 AM Dec 12, 2017 | Deepika.com