ക്രിസ്മസ് വിളക്ക് - 13 / ഫാ. ജേക്കബ് കോയിപ്പള്ളി (കാനാ, തുരുത്തി)
മനോഹരമായ ഒരു കലാസൃഷ്ടിക്കു പിന്നിൽ ഒരുപാട് വെട്ടലിന്റെയും തിരുത്തലിന്റെയും അനുഭവങ്ങൾ ഉണ്ടാകും. അവ സൃഷ്ടിക്കുന്ന പ്രായോഗിക തടസങ്ങൾ മറികടക്കുക എന്നതു കലാകാരൻ അയാളോടും കലയോടും കാണിക്കുന്ന ആത്മാർഥതയുടെ ഭാഗമാണ്. ടി.എസ്. എലിയട്ട്, രാജാക്കന്മാരുടെ യാത്ര എന്ന തന്റെ കവിതയിൽ നക്ഷത്രം കണ്ടു സഞ്ചരിച്ച രാജാക്കന്മാരുടെ പ്രായോഗിക തടസങ്ങളെ നന്നായി ചിത്രീകരിക്കുന്നുണ്ട്.
ദൈവം മനുഷ്യനായി പിറന്നതു രക്ഷാകര ചരിത്രത്തിന്റെ ഒരു ഭാഗമാണ്. രക്ഷാകര രഹസ്യം പൂർണമാകുന്നതു മനുഷ്യൻ രക്ഷകനെ സ്വീകരിക്കുന്പോഴാണ്. ഒരു സൂപ്പർ മാർക്കറ്റിൽ പോയി നാം ചോദിക്കുക ഒരു കിലോ Tea എന്നാണ്. Tea എന്നുള്ളതിനു വീട്ടിൽ മറ്റൊരർഥമാണ്. വീട്ടിൽ വരുന്ന ആൾക്ക് Tea വേണമെന്നു പറഞ്ഞാൽ നാം ആരും ചായപ്പൊടി കൊടുക്കാറില്ല. തിളച്ചവെള്ളത്തിലേക്ക് പാകത്തിൽ പൊടിയിട്ടു കുടിക്കാൻ പാകത്തിലാണു നാം കൊടുക്കുക. പൊടിക്കൊപ്പം തിളച്ച വെള്ളമില്ലാതെ ചായ പൂർണമാവുന്നില്ല എന്നു സാരം.
മനുഷ്യാവതാരത്തെ സ്വീകരിക്കാൻ പര്യാപ്തമായ മനോഭാവം എന്താണ്? ഏതു ബന്ധം നിലനിർത്താനും ആവശ്യമായ ചില ഗുണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത്, അടുത്തുനിൽക്കുന്ന വ്യക്തിയെ ബഹുമാനിക്കാൻ പഠിക്കുക എന്നുള്ളതാണ്.
അയാളുടെ നിറവും സംസ്കാരവും ഭാഷയും ഒക്കെ വ്യത്യസ്തമാകാം. അയാൾ സ്നേഹിക്കുന്ന രീതികൾ വ്യത്യസ്തങ്ങൾ ആകാം. പക്ഷേ അയാൾ ബഹുമാനിക്കപ്പെടണം. വ്യക്തികളെ ബഹുമാനിക്കാൻ വിനയമില്ലാത്തവരിൽ തിരുപ്പിറവി ചരിത്ര സംഭവം മാത്രമാകും.
ദേവാലയത്തെ കച്ചവടസ്ഥലമാക്കിയ വ്യവസ്ഥിതിയുടെ നേരേ ചാട്ടവാറെടുത്തവന്റെ ജനനത്തെ, കച്ചവട വ്യവസ്ഥിതിയോടെ വ്യക്തിയെ നോക്കുന്നവനിൽ എങ്ങനെ സംജാതമാകും? അടുത്തയിടെ മൂവാറ്റുപുഴയിൽ നിന്നു കോട്ടയത്തേക്കുള്ള യാത്രയിൽ കൈതച്ചക്ക വിൽക്കുന്ന കട കണ്ടപ്പോൾ ഞാൻ വാഹനം നിർത്തി.
നല്ല പുഞ്ചിരി തൂകി അയാൾ എന്നോടു പറഞ്ഞു:എല്ലാം ഫ്രഷ് ആണച്ചാ, എത്ര കിലോ വേണം, ഒരു കിലോ 40 രൂപ, ചെറിയ കൈതച്ചക്കയെങ്കിൽ മൂന്നെണ്ണം 100 രൂപ എന്നു പറഞ്ഞു. 15 കിലോ കൈതച്ചക്ക ഞാൻ വാങ്ങി രൂപ കൊടുക്കുന്പോൾ അയാളുടെ ഭാര്യയും മകളും കടയിലുണ്ട്. എത്ര രൂപ എന്നു ചോദിച്ചപ്പോൾ അദ്ദേഹം തുക പറഞ്ഞതും ഭാര്യയും മകളും പരസ്പരം നോക്കി ചിരിക്കുന്നതും, മകൾ ചിരിച്ച് അകത്തേക്ക് ഓടിപ്പോകുന്നതും കണ്ടപ്പോൾ എന്തോ ശരിക്കുറവ് എനിക്കു തോന്നി. വീണ്ടും അൽപ്പംകൂടി മുന്പോട്ടുപോന്നപ്പോൾ മറ്റൊരു കടയ്ക്കു മുന്പിൽ വണ്ടി നിർത്തി വില ചോദിച്ചു: അവർ കിലോയ്ക്ക് 30 രൂപ പറഞ്ഞു.
വളരെ നിഷ്കളങ്കത തോന്നിക്കുന്നിടത്തുപോലും എത്രയേറെയാണു കച്ചവടക്കണ്ണുകൾ! വ്യക്തികളെ കച്ചവടക്കണ്ണോടെ ഉപയോഗത്തിനായി മാത്രം നോക്കുന്ന പ്രവണതകൾക്കുമേൽ വിജയം നേടണം. പുൽക്കൂടൊരുക്കാൻ അലങ്കാരങ്ങൾ വാങ്ങുംമുന്പ് വ്യക്തികളെ ആദരിക്കുന്നവരായി, അവർക്കു നീതി നൽകുന്ന ഒരു വസന്തം നമ്മുടെ ഉള്ളിൽ സംജാതമാവട്ടെ.
ബഹുമാനിക്കാൻ പഠിക്കുക
12:57 AM Dec 12, 2017 | Deepika.com