കൊച്ചി: ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽനിന്നുള്ള വരുമാനത്തിൽ ഒരു രൂപ പോലും എടുക്കാൻ സർക്കാരിനു കഴിയില്ലെന്നും സർക്കാരല്ല ഇത്തരത്തിലുള്ള വരുമാനം കൈകാര്യം ചെയ്യുന്നതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനവും ബോർഡിന്റെ മറ്റു വരുമാനവും ദേശസാത്കൃത ബാങ്കുകളിലെയും ഷെഡ്യൂൾഡ് ബാങ്കുകളിലെയും ബോർഡിന്റെ അക്കൗണ്ടുകളിലുമാണു നിക്ഷേപിക്കുന്നത്. ബോർഡിന്റെ വരുമാനത്തിലോ ചെലവിലോ സർക്കാർ ഇടപെടുന്നില്ല. എന്നാൽ, ബജറ്റ് വിഹിതമായി 80 ലക്ഷം രൂപ പ്രതിവർഷം ബോർഡിനു നൽകുന്നുമുണ്ട്.
ദേവസ്വം ബോർഡ് പ്രസിഡന്റായി എ. പത്മകുമാറിനെയും ബോർഡംഗമായി കെ.പി. ശങ്കരദാസിനെയും നിയമിച്ചതിനെതിരേ രാഹുൽ ഈശ്വർ നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കി റവന്യു (ദേവസ്വം) അഡീഷണൽ സെക്രട്ടറി പി. രാധാകൃഷ്ണൻ മറുപടി സത്യവാങ്മൂലം നൽകിയത്.
ക്ഷേത്ര വരുമാനത്തിൽ ഒരു രൂപപോലും എടുക്കുന്നില്ല: സർക്കാർ
12:56 AM Dec 12, 2017 | Deepika.com