തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസിയിൽ പെൻഷൻ വിതരണം താറുമാറായി. അഞ്ചുമാസമായി പെൻഷൻ ലഭിക്കാതെ കഷ്ടപ്പെടുകയാണ് കെഎസ്ആർടിസിയിലെ പെൻഷൻകാർ. ജീവനക്കാരുടെ ശന്പളം ഏഴു ദിവസം വൈകി കഴിഞ്ഞ ആറിനാണ് വിതരണം ചെയ്തത്.
പെൻഷൻ അനിശ്ചിതമായി വൈകിയതോടെ ദൈനംദിന ചെലവുകൾക്കുപോലും വഴിയില്ലാതെ നട്ടംതിരിയുകയാണു പെൻഷൻകാർ. മുഖ്യമന്ത്രി വകുപ്പ് കൈകാര്യം ചെയ്യുന്പോഴും പെൻഷൻ ലഭിക്കാത്തതു മിക്കവരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 42,000 പെൻഷൻകാർക്കു നൽകാൻ ഒരു മാസം കണ്ടെത്തേണ്ടത് 58 കോടിയോളം രൂപയാണ്. എല്ലാ മാസവും അഞ്ചിനു മുൻപായി പെൻഷൻ വിതരണം ചെയ്യണമെന്നു മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇതുവരെ അതു പാലിക്കപ്പെട്ടിട്ടില്ല.
സാന്പത്തിക പ്രതിസന്ധിയിലാണെന്നും ബജറ്റിൽ നീക്കിയിരിപ്പുള്ള 70 കോടി രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാഴ്ച മുൻപ് കെഎസ്ആർടിസി എംഡി ധനവകുപ്പിനു കത്ത് നൽകിയിരുന്നു. എന്നാൽ, പണമില്ലെന്ന് അറിയിച്ച ധനവകുപ്പ് തൃശൂർ, കോട്ടയം ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് 60 കോടി രൂപ കടം വാങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. പണമില്ലെന്ന് ഇരുബാങ്കുകളും അറിയിച്ചതോടെ കൊല്ലം, ആലപ്പുഴ ബാങ്കുകളെയും സമീപിച്ചെങ്കിലും പണം ലഭിക്കാൻ വൈകി. അങ്ങിനെയാണ് ശന്പള വിതരണം ഏഴു ദിവസത്തോളം വൈകിയത്.
33,600 സ്ഥിരം ജീവനക്കാരും എണ്ണായിരത്തിലധികം താത്കാലിക ജീവനക്കാരുമാണ് കെഎസ്ആർടിസിയിൽ ഇപ്പോഴുള്ളത്. സ്ഥിരം ജീവനക്കാർക്ക് ശന്പളം നൽകാനായി 75 കോടി രൂപയും താത്കാലിക ജീവനക്കാർക്ക് ശന്പളം നൽകാൻ എട്ടു കോടി രൂപയും ഓരോ മാസവും കണ്ടെത്തണം. ശന്പളവിതരണത്തിൽ പ്രതിസന്ധി ഉണ്ടാകുമെന്ന് കഴിഞ്ഞമാസം 20ന് ഗതാഗത സെക്രട്ടറിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. കെഎസ്ആർടിസിയുടെ പ്രതിമാസ വരുമാനം 160 കോടി രൂപയും ശരാശരി ചെലവ് 310 കോടി രൂപയുമാണ്. പ്രതിമാസം ശന്പളവും പെൻഷനും വിതരണം ചെയ്യുന്നതിന് 86 കോടി രൂപയും ഡീസലിന് 90 കോടി രൂപയും വായ്പാ തിരിച്ചടവിന് 87 കോടി രൂപയും ഇപ്പോൾ ആവശ്യമാണ്.
കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസം
12:33 AM Dec 12, 2017 | Deepika.com