തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കഴിഞ്ഞ അധ്യയനവർഷത്തെ (2016- 17) തസ്തികനിർണയത്തിനായുള്ള ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് വൈകും. കഴിഞ്ഞ മാസമാണ് ഒരു മാസത്തിനുള്ളിൽ തസ്തിക നിർണയം പൂർത്തിയാക്കണമെന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. എന്നാൽ സബ്ജില്ല മുതലുള്ള കലോത്സവങ്ങളും ശാസ്ത്ര മേള ഉൾപ്പെടെയുള്ള അനുബന്ധ ജോലികളും നടന്നതിനാൽ പല ഉപജില്ലകളിലും ഇത് സംബന്ധിച്ചുള്ള നടപടികൾക്ക് വേണ്ടത്ര സമയം ലഭിച്ചില്ല.
മാത്രമല്ല നാളെ മുതൽ രണ്ടാം പാദ പരീക്ഷകളും ആരംഭിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെയെങ്കിലും തസ്തിക നിർണയം പൂർത്തിയാക്കാൻ സാധിക്കുമോ എന്നാണു വിദ്യാഭ്യാസ വകുപ്പ് നോക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കും. അത്തരമൊരു സാഹചര്യത്തിൽ ജനുവരി മാസത്തിലേക്ക് തസ്തിക നിർണയം വൈകാനും സാധ്യത നിലനില്ക്കുന്നു.
ഒന്നു മുതൽ അഞ്ചു വരെ വരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 30 വിദ്യാർഥിക്ക് ഒരു അധ്യാപകൻ എന്ന അനുപാതത്തിലും ആറു മുതൽ എട്ടു വരെ ക്ലാസുകളിൽ 35 വിദ്യാർഥിക്ക് ഒരധ്യാപകൻ എന്ന അനുപാതത്തിലുമാണു തസ്തികനിർണയം നടത്തേണ്ടതെന്നായിരുന്നു ഉത്തരവ്. ഒൻപത്, പത്ത് ക്ലാസുകളിൽ വിദ്യാഭ്യാസ ചട്ടപ്രകാരം 1:45 എന്നതാണ് അധ്യാപക വിദ്യാർഥി അനുപാതം.
1979 നു മുമ്പുള്ള സ്കൂളുകളിൽ ഉണ്ടാകുന്ന രണ്ട് അധിക തസ്തികകളിൽ ഒന്നിൽ മാനേജർക്കും ഒന്നിൽ സർക്കാർ അധ്യാപക ബാങ്കിൽ നിന്നും നിയമനം നടത്താമെന്നും ഉത്തരവിൽ പറയുന്നു. ഇതിനിടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തസ്തികനിർണയം നടത്തിയാൽ നിരവധി അധ്യാപകരുടെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയും നിലനില്ക്കുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ആശങ്കകൾ ഒന്നും വേണ്ടെന്നും കണക്കെടുപ്പുപോലും പൂർത്തിയാകുന്നതിനു മുമ്പുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
അധ്യാപക തസ്തിക നിർണയം; കണക്കെടുപ്പ് വൈകും
12:23 AM Dec 12, 2017 | Deepika.com