ആലപ്പുഴ: ദുരന്തങ്ങൾ നേരിടാനായി സംസ്ഥാന പോലീസ് കോടികൾ ചെലവഴിച്ചു പരിശീലനം നൽകിയ ദുരന്ത ദുരിതാശ്വാസ സേന (ഡിആർടി- ഡിസാസ്റ്റർ റിലീഫ് ടീം) പ്രവർത്തനരഹിതം. ഓഖി ചുഴലിക്കാറ്റ് വൻനാശം വിതച്ച കേരളത്തിന്റെ തീരങ്ങളിൽ കേന്ദ്രസേനയടക്കം വിവിധ സേനകളുടെ സേവനം ലഭ്യമാക്കിയപ്പോൾ പേരിനു പോലും ഡിആർടി എന്നു പറഞ്ഞു കേട്ടില്ല. 200 പോലീസുകാർ അടങ്ങുന്ന സംഘത്തെ ദുരന്ത നിവാരണത്തിനായി ഒരുക്കാൻ സർക്കാർ ചെലവഴിച്ച കോടികൾ വെറുതെയായി.
ദ്രുതകർമ സേനയുടെ (റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ആർആർആർഎഫ്) കീഴിലാണ് ഡിആർടി, ക്യുആർടി, വിഐപി ഗാർഡ് എന്നീ സേനകൾ രൂപീകരിച്ചത്. ദുരന്തങ്ങളെ നേരിടുക, ദുരന്തങ്ങളെക്കുറിച്ചു ജനങ്ങൾക്കു മുന്നറിയിപ്പ് നൽകുക, രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുക തുടങ്ങിയവയാണ് സേനകളുടെ പ്രധാന ദൗത്യങ്ങളിൽ പെട്ടവ.
200 അംഗ പോലീസ് സേനയിൽ ഒരാൾക്ക് ഒരു ലക്ഷം രൂപ വീതമാണ് പരിശീലനത്തിനായി സർക്കാർ ചെലവഴിച്ചത്. എന്നാൽ, ഇന്നുവരെ ഇവരുടെ സേവനം സർക്കാർ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതാണു വിചിത്രം. ഇപ്പോൾ നടക്കുന്നത് ബോധവത്കരണ ക്ലാസുകൾ മാത്രം. 2009 സെപ്റ്റംബറിലായിരുന്നു ദ്രുതകർമ സേനയ്ക്കു രൂപംനൽകിയത്. മലപ്പുറത്ത് പാണ്ടിക്കാടാണ് ആസ്ഥാനം. കണ്ണൂർ, തൃശൂർ, എറണാകുളം, തിരുവനന്തപുരം പോലീസ് റെയ്ഞ്ചുകളിലായിട്ടാണ് സേനയെ വിന്യസിച്ചത്. ദേശീയ ദുരന്ത ദുരിതാശ്വാസ സേന ഇവരെ പഞ്ചാബ്, കോയന്പത്തൂർ, മേഘാലയ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അയച്ചു വിവിധ ദുരന്തങ്ങളെ എങ്ങനെ നേരിടാമെന്നു പരിശീലിപ്പിച്ചു.
നീന്തൽ, ഫയർ ആൻഡ് റെസ്ക്യൂ അടക്കമുള്ളവയിൽ പരിശീലനം നൽകുകയും ചെയ്തു. എന്നാൽ, ഇത്തരത്തിൽ പരിശീലനം നേടിയ താൻ അടക്കമുള്ള പോലീസുകാർ ഇപ്പോൾ സാധാരണ പോലീസുകാരായി വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യുകയാണെന്നു ദേശീയ ദുരന്ത ദുരിതാശ്വാസ സേന കോയന്പത്തൂരിൽ അയച്ചു രണ്ടു മാസം പരിശീലിപ്പിച്ച പോലീസ് ഉദ്യോഗസ്ഥൻ ദീപികയോടു പറഞ്ഞു. ഇദ്ദേഹം ഇപ്പോൾ ആംഡ് ഫോഴ്സിൽ ജോലിചെയ്യുകയാണ്.
ജയ്സണ് ജോയ്
കോടികൾ ചെലവിട്ട ദുരന്ത ദുരിതാശ്വാസ സേന അന്ത്യശ്വാസം വലിച്ചു
12:23 AM Dec 12, 2017 | Deepika.com