അങ്കമാലി: അഞ്ചംഗ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന കാർ പൊള്ളാച്ചിയിൽ കനാലിലേക്കു മറിഞ്ഞ് അങ്കമാലി സ്വദേശികളായ മൂന്നു പേർ മരിച്ചു. ഒരാളെ കാണാതായി. മറ്റൊരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. പൊള്ളാച്ചിയിൽനിന്ന് 16 കിലോമീറ്റർ അകലെ ഗോമംഗലത്ത് ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം.ശനിയാഴ്ച വൈകുന്നേ രം പുറപ്പെട്ട സംഘം മൂന്നാർ, മറയൂർ എന്നിവിടങ്ങൾ സന്ദർശിച്ചശേഷം പൊള്ളാച്ചി വഴി മടങ്ങുന്പോൾ പാലത്തിന്റെ കൈവരി തകർത്ത് കാർ കനാലിലേക്കു മറിയുകയായിരുന്നു.
കാലടി മാണിക്കമംഗലം കോലഞ്ചേരി ഔസേപ്പിന്റെ മകൻ ജാക്സണ്(21), ഏഴാറ്റുമുഖം കുറുങ്ങാടൻ പോളച്ചന്റെ മകൻ അമൽ പോൾ (20), മൂക്കന്നൂർ പറന്പയം പറപ്പിള്ളി ജോയിയുടെ മകൻ ജിതിൻ (27) എന്നിവരാണു മരിച്ചത്. അയ്യന്പുഴ ചുള്ളി കോളാട്ടുകുടി ജോണിയുടെ മകൻ റിജോ (33) യെയാണ് കാണാതായത്. ഇദ്ദേഹത്തിനായി തെരച്ചിൽ തുടരുകയാണ്. മൂക്കന്നൂർ പറന്പയം പുതുശേരി പോൾ പി.ജോസഫിന്റെ മകൻ ആൽഫ (20) അദ്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ച അമൽപോളും ജാക്സണും കാണാതായ റിജോയും ബന്ധുക്കളാണ്.
റിജോയുടെ അമ്മ റോസിലിയുടെ അനുജത്തിമാരുടെ മക്കളാണ് അമലും ജാക്സണും. ജിതിൻ റിജോയുടെ സുഹൃത്തും. കാറിൽ സ്ഥലമുള്ളതിനാൽ ജിതിന്റെ സുഹൃത്തായ ആൽഫയെയും ഇവർക്കൊപ്പം കൊണ്ടുപോവുകയായിരുന്നു.
ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനുശേഷം എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ ജോലി നോക്കിവരികയായിരുന്നു ജാക്സണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മാണിക്കമംഗലം സെന്റ് റോക്കീസ് ദേവാലയത്തിൽ. മാതാവ്: ത്രേസ്യ. സഹോദരങ്ങൾ: ജോസ്മി, ജിസ്മി, ജാസ്മി. ചാലക്കുടി പൂലാനി നിർമല കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അവസാനവർഷ ബികോം വിദ്യാർഥിയാണ് അമൽ പോൾ. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് ഏഴാറ്റുമുഖം സെന്റ് തോമസ് പള്ളിയിൽ. മാതാവ്: ചുള്ളി തോട്ടക്കര മിനി. സഹോദരി: അനില. എംസിഎ പഠനം കഴിഞ്ഞ് വിദേശത്ത് പോകാനായി തയാറെടുക്കുന്നതിനിടെയാണ് ജിതിന്റെ മരണം. വിസിറ്റിംഗ് വീസയിൽ ദുബായിൽ പോയ ജിതിൻ മടങ്ങിയെത്തിയിട്ട് മൂന്നാഴ്ചയേ ആയുള്ളൂ. സംസ്കാരം നാളെ മൂന്നിന് വിജോപുരം സെന്റ് ജോസഫ് ദേവാലയത്തിൽ. മാതാവ്: മേരി. സഹോദരി: ജിത.
പൊള്ളാച്ചിയിലെത്തിയ അങ്കമാലി എംഎൽഎ റോജി എം.ജോൺ ഇടപെട്ട് നടപടികൾ വേഗത്തിലാക്കി.
പൊള്ളാച്ചിയിൽ കാർ കനാലിലേക്കു വീണു മൂന്നു മലയാളി യുവാക്കൾ മരിച്ചു; ഒരാളെ കാണാതായി
01:54 AM Dec 11, 2017 | Deepika.com