കൊച്ചി: ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് പത്തു മത്സ്യബന്ധന ബോട്ടുകൾ തകർന്നതായി മത്സ്യത്തൊഴിലാളികൾ. ഈ ബോട്ടുകളിൽ ഉണ്ടായിരുന്ന ഇരുപതു പേരെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. മറ്റുള്ളവരെ നാവികസേനയും കോസ്റ്റ്ഗാർഡും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
കൊച്ചിയിൽനിന്നു മത്സ്യബന്ധനത്തിനു പോയ സൂയ അന്തോണി, അത്ഭുതമാതാ, മദർ ഓഫ് വേളാങ്കണ്ണി, വ്യാകുലമാതാ, മാതാ, സെന്റ് കാതറിൻ, കുക്കു, ബാറക്കോട, അസറൽ, സെന്റ് ആന്റണി, സ്റ്റാർ കാതറിൻ, ബിബോബിൻ എന്നീ ബോട്ടുകളാണു തകർന്നതായി മത്സ്യത്തൊഴിലാളികൾക്കു വിവരം ലഭിച്ചത്. കൊച്ചി, കന്യാകുമാരി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത ബോട്ടുകളാണിവ. ഇതിൽ ഒരു ബോട്ട് പൂർണമായും തകർന്ന നിലയിൽ ഇന്നലെ തോപ്പുംപടി ഹാർബറിൽ എത്തിച്ചിരുന്നു. മറ്റൊരു മത്സ്യബന്ധന ബോട്ടിൽ കെട്ടിയാണ് ആഴക്കടലിൽനിന്ന് ബോട്ടിനെ തീരത്തെത്തിച്ചത്.
എന്നാൽ, ബോട്ടുകൾ തകർന്നതു സംബന്ധിച്ചു ജില്ലാ ഭരണകൂടത്തിന്റെ പക്കൽ ഔദ്യോഗിക വിവരങ്ങളോ കണക്കുകളോ ഇല്ലാത്തത് തിരിച്ചടിയായിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണു നഷ്ടപരിഹാരം നൽകുന്നത്. ബോട്ടുകൾ തകർന്നതായി ജില്ലാ ഭരണകൂടത്തിന് അറിവില്ലാത്തതിനാൽ ഇക്കാര്യം റിപ്പോർട്ടിൽ സൂചിപ്പിക്കുമോയെന്ന് വ്യക്തമല്ല. അങ്ങനെവന്നാൽ തകർന്ന ബോട്ടിനുള്ള നഷ്ടപരിഹാരം സർക്കാരിൽനിന്ന് ഉടമയ്ക്കു ലഭിക്കാതെ പോകും.
പത്തു ബോട്ടുകൾ തകർന്നതായി മത്സ്യത്തൊഴിലാളികൾ
01:42 AM Dec 11, 2017 | Deepika.com