ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ ശീവേലിക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ദേവസ്വത്തിന്റെ ശ്രീകൃഷ് ണൻ എന്ന ആനയാണ് ഇടഞ്ഞത്. ശ്രീകൃഷ്ണന്റെ മൂന്നാം പാപ്പാൻ പെരിങ്ങോട് കോതച്ചിറ വെളുത്തേടത്ത് സുഭാഷ് (37) ആണു മരിച്ചത്. പത്തിലേറെ പേർക്കു നിസാര പരിക്കേറ്റു.
സംഭവത്തെത്തുടർന്നു രണ്ടു മണിക്കൂർ നേരം ദർശനം നിർത്തിവച്ചു. ശീവേലി ചടങ്ങുകൾ പൂർത്തീകരിച്ചു ശുദ്ധി നടത്തിയതിനു ശേഷമാണു ദർശനം പുനരാരംഭിച്ചത്. ഇന്നലെ രാവിലെ ശീവേലി എഴുന്നള്ളിപ്പിനിടെയാണ് ആനയിടഞ്ഞത്. ശീവേലിയുടെ രണ്ടാം പ്രദക്ഷിണം അയ്യപ്പ ക്ഷേത്രത്തിനടുത്തെത്തിയതോടെ ഇടഞ്ഞ ശ്രീകൃഷ്ണൻ സുഭാഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ സുഭാഷിനെ ആദ്യം ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലും പിന്നീട് തൃശൂർ അമല മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു.
ശ്രീകൃഷ്ണന്റെ പരാക്രമം കണ്ടു കൂട്ടാനകളായിരുന്ന രവികൃഷ്ണയും ഗോപീകണ്ണനും വിരണ്ടോടി. തിടന്പും കോലവുമേറ്റിയിരുന്ന ഗോപീകണ്ണൻ വിറളിപൂണ്ട് ഭഗവതിക്ഷേത്രത്തിനടുത്തെത്തിയ ശേഷം അവിടെനിന്നു മുന്നോട്ടു നീങ്ങിയതോടെ സമീപത്തുള്ള ഷട്ടറിൽ തട്ടി തിടന്പും കോലവും താഴെ വീണു. ഈ സമയം ആനപ്പുറത്തുണ്ടായിരുന്ന കീഴ്ശാന്തി മേലേടത്ത് ഹരി നന്പൂതിരി ചാടി രക്ഷപ്പെട്ടു. ഗോപീകണ്ണൻ ഭഗവതിക്കെട്ടു വഴിയും രവികൃഷ്ണ പടിഞ്ഞാറെ നടവഴിയും ക്ഷേത്രത്തിനു പുറത്തേക്കോടി.
രവികൃഷ്ണയെ തെക്കേനടയിലും ഗോപീകണ്ണനെ വടക്കേനടയിലെ ഇന്നർ റിംഗ് റോഡിലും പിന്നീട് പാപ്പാന്മാർ തളച്ചു. ക്ഷേത്രത്തിനകത്ത് അര മണിക്കൂറോളം പരാക്രമം തുടർന്ന ശ്രീകൃഷ്ണൻ പിന്നീട് വടക്കുഭാഗത്തെ പഴയ പ്രസാദകൗണ്ടറിനകത്തേക്കു കയറി. ഇവിടെനിന്നു തിരിയാൻ കഴിയാതെവന്ന ശ്രീകൃഷ്ണനെ പാപ്പാന്മാരെത്തി കൂച്ചുവിലങ്ങിട്ടു തളയ്ക്കുകയായിരുന്നു. ആനയെ പിന്നീടു ക്ഷേത്രത്തിനു പുറത്തേക്കു കൊണ്ടുവന്നു ലോറിയിൽ കയറ്റി ആനക്കോട്ടയിലേക്കു കൊണ്ടുപോയി.
ക്ഷേത്രത്തിനുള്ളിൽ ഈസമയം വൻ ഭക്തജനത്തിരക്കാണുണ്ടായിരുന്നത്. ആനകൾ വിരണ്ടതോടെ ഭക്തർ നാലുപാടും ചിതറിയോടി. ഉടൻതന്നെ ദേവസ്വം അധികൃതർ ഭക്തരെ പുറത്തേക്ക് ഇറക്കിയതിനാൽ വൻദുരന്തം ഒഴിവായി. ഓട്ടത്തിനിടയിൽ താഴെവീണു കണ്ണൂർ സ്വദേശി ഋഷികേശിനും (10), പടിഞ്ഞാറെനടയിൽ താമസിക്കുന്ന ദേവകിയമ്മയ്ക്കും സാരമായി പരിക്കറ്റു. എല്ലിനു പൊട്ടൽ സംഭവിച്ച ദേവകിയമ്മയെ അമല ആശുപത്രിയിലേക്കു മാറ്റി. തിക്കിലും തിരക്കിലും പെട്ടു നിസാര പരിക്കേറ്റ മറ്റുള്ളവരെ ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ആനപ്പുറത്തുനിന്നു താഴെവീണ തിടന്പിനു ഭഗവതിക്കെട്ടിൽ പുണ്യാഹം നടത്തിയ ശേഷം ആനയില്ലാതെ ശീവേലി പൂർത്തീകരിച്ചു. പിന്നീട് തിടന്പിനു ശുദ്ധി നടത്തിയശേഷം നാലന്പലത്തിനകത്തേക്ക് എഴുന്നള്ളിച്ചു. തുടർന്ന് രാവിലെ ഒന്പതോടെയാണു ദർശനം പുനരാരംഭിച്ചത്.ദേവസ്വം ഭരണസമിതി അംഗങ്ങളായ എ. സുരേശൻ, കെ. കുഞ്ഞുണ്ണി, അഡ്മിനിസ്ട്രേറ്റർ എം.ബി. ഗിരീഷ് എന്നിവർ അമല ആശുപത്രിയിലെത്തിയിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
01:42 AM Dec 11, 2017 | Deepika.com