കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ചു സർക്കാർ പുറത്തിറക്കിയിരിക്കുന്ന കരടു വിജ്ഞാപനം അംഗീകരിക്കാൻ കഴിയില്ലെന്നു സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംയുക്ത സംഘടന കേരള ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് കോ-ഓർഡിനേഷൻ കൗണ്‍സിൽ കൊച്ചിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
150 ശതമാനം വർധന നടപ്പാക്കൽ പ്രായോഗികമല്ല. മിനിമം വേജസ് കമ്മിറ്റി പ്രഖ്യാപിച്ച ശന്പള വർധന സർക്കാർ പുനഃപരിശോധിക്കണം. എന്നാൽ, മിനിമം വേജസ് ആക്ട് പ്രകാരം നഴ്സുമാർക്കും മറ്റു ജീവനക്കാർക്കും ശന്പളം നൽകുന്നതിന് എതിരല്ലെന്നും കൗണ്‍സിൽ പറഞ്ഞു. സ്വകാര്യ ആശുപത്രികളെ തകർക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. ചെറുകിട, ഇടത്തരം ആശുപത്രികളെയാണ് ഈ തീരുമാനം കൂടുതൽ ബാധിക്കുക. സാന്പത്തിക ബാധ്യതകൾ മൂലം 700 ചെറുകിട, ഇടത്തരം ആശുപത്രികളാണു കഴിഞ്ഞ രണ്ടു വർഷത്തിനിടെ പൂട്ടിയത്. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ജനുവരി 11ന് സ്വകാര്യ ആശുപത്രി സംരക്ഷണദിനമായി ആചരിക്കുമെന്നും കൗണ്‍സിൽ ഭാരവാഹികൾ അറിയിച്ചു.
ആശുപത്രിക്കു മറ്റു വരുമാന സ്രോതസുകൾ ഇല്ല. രോഗികളിൽനിന്നു ചികിത്സാ ഇനത്തിൽ വാങ്ങുന്ന ഫീസുകൊണ്ടാണു ജീവനക്കാർക്കുള്ള ശന്പളവും സർക്കാരിലേക്കുള്ള നികുതിയടക്കമുള്ള ചെലവുകളും വഹിക്കുന്നത്. അതുകൊണ്ടു തീരുമാനം നടപ്പാക്കിയാൽ ഇതിന്റെ തിക്തഫലം സാധാരണക്കാരാണ് അനുഭവിക്കേണ്ടിവരിക. ഫീസ് വർധിപ്പിക്കാതെ വലിയ സ്വകാര്യ ആശുപത്രികൾക്കു പോലും നിലനിൽപ്പു സാധ്യമാകാതെ വരും.
സാങ്കേതികച്ചെലവു കൂടുന്നതാണു സ്വകാര്യ ആശുപത്രികളിലെ ചികിത്സച്ചെലവു കൂടാൻ കാരണം. എന്നാൽ, ഈ വസ്തുത ജനങ്ങൾ മനസിലാക്കുന്നില്ല. സ്വകാര്യ ആശുപത്രികൾ രോഗികളെ ചൂഷണം ചെയ്യുകയാണെന്ന പ്രചാരണം തെറ്റാണെന്നും കൗണ്‍സിൽ പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെമേൽ സർക്കാർ അനാവശ്യ നിയമം അടിച്ചേൽപ്പിക്കുകയാണ്. ഇതിൽ യുക്തിസഹമായ ഇടപെടലാണു സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.
വലിയൊരു വിഭാഗം സാധാരണക്കാർക്കു ചികിത്സ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കുന്ന ശന്പള പരിഷ്കരണ തീരുമാനത്തിൽനിന്നു സർക്കാർ പിന്നോട്ടു പോകണം. തീരുമാനം നടപ്പാക്കുന്നതിനു മുന്‍പ് ആക്ഷേപം ഉന്നയിക്കാൻ സർക്കാർ രണ്ടു മാസം സമയം അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവിൽ സർക്കാരിനെ കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും കൗണ്‍സിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ വിവിധ സ്വകാര്യ ആശുപത്രി സംഘടനാ പ്രതിനിധികളായ ഫാ. ഷൈജു തോപ്പിൽ, ഡോ.പി.കെ. മുഹമ്മദ് റഷീദ്, ഡോ.സി.എം. അബൂബക്കർ, ഹുസൈൻ കോയ തങ്ങൾ, ഡോ. ജയകൃഷ്ണൻ, ഡോ. നവാസ്, ഡോ.അൻവർ മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു.
മിനിമം വേതനം: കരട് വിജ്ഞാപനം അംഗീകരിക്കാനാവില്ല: ആശുപത്രി മാനേജ്മെന്റുകൾ
01:42 AM Dec 11, 2017 | Deepika.com