പുൽപ്പള്ളി: ഒരു കോടി രൂപയുടെ അസാധു നോട്ടുകളുമായി അഞ്ചുപേർ പോലീസ് പിടിയിലായി. ഇരിട്ടി മുഴക്കുന്ന് മിസിനാസ് റഫീഖ് (43), പുൽപ്പള്ളിയിലെ വ്യാപാരിയും ഇരിട്ടി സ്വദേശിയുമായ പൂങ്കാവനം അബ്ദുൽ നാസർ (46), മുള്ളൻകൊല്ലി രഞ്ജിത്ത് വിനോദ് (44), പുൽപ്പള്ളി അത്തിക്കുനി മർക്കംതൊടിയിൽ നിഷാദ്(27), തിരുനെല്ലി അപ്പപ്പാറ വെന്പട ഷെർലിൻ എന്ന മണി (45) എന്നിവരെയാണ് അഡീഷണൽ എസ്ഐ ടി.പി. മാത്യുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
50 ലക്ഷം രൂപയുടെ അഞ്ഞൂറു രൂപ നോട്ടുകളും 50 ലക്ഷം രൂപയുടെ 1,000 രൂപ നോട്ടുകളും ഇവരിൽനിന്നു പിടിച്ചെടുത്തു. നിരോധിത കറൻസി കടത്തിനു ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പ്രതികളെ പിടികൂടിയത്.
പൊള്ളുകുരുമുളകിനൊപ്പം ചാക്കുകളിലാക്കി ഇരിട്ടിയിൽനിന്നു ബസിൽ പുൽപ്പള്ളിയിൽ എത്തിച്ച നോട്ടുകെട്ടുകൾ കാറിലേക്കു മാറ്റി കൊണ്ടുപോകുന്നതിനിടെയാണ് റഫീഖ് പിടിയിലായത്. മറ്റുള്ളവരെ ചുണ്ടക്കൊല്ലിയിലെ ക്വാർട്ടേഴ്സിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ സുഹൃത്തിൽനിന്നു ശേഖരിച്ച പണമാണു പുൽപ്പള്ളിയിലെത്തിച്ചതെന്നാണ് റഫീഖിന്റെ മൊഴി. ഒരു കോടി രൂപയുടെ പഴയ നോട്ട് പുൽപ്പള്ളിയിൽ എത്തിച്ചാൽ 25 ലക്ഷം രൂപയുടെ പുതിയ കറൻസി നൽകാമെന്നു തിരുനെല്ലി അപ്പപ്പാറ സ്വദേശി റഫീഖിനെ അറിയിച്ചിരുന്നു.
റഫീഖിനു 20 ലക്ഷം രൂപയും ഇടനിലക്കാർക്ക് അഞ്ച് ലക്ഷം രൂപയുമാണ് അപ്പപ്പാറ സ്വദേശി വാഗ്ദാനം ചെയ്തത്. ഇതനുസരിച്ചാണു റഫീഖ് പഴയ കറൻസികളുമായി പുൽപ്പള്ളിയിലെത്തിയത്. അപ്പപ്പാറ സ്വദേശിയെ അന്വേഷിച്ചുവരികയാണെന്നു ഡിവൈഎസ്പി പറഞ്ഞു. റഫീഖ് ഒഴികെയുള്ളവർ ഇടനിലക്കാരാണെന്നാണു പോലീസിനു ലഭിച്ച സൂചന.
ഒരു കോടി രൂപയുടെ അസാധു നോട്ടുകളുമായി അഞ്ചുപേർ പിടിയിൽ
01:42 AM Dec 11, 2017 | Deepika.com