തിരുവനന്തപുരം: സംസ്ഥാനത്തു മൂന്നു രജിസ്ട്രേഷൻ കോംപ്ലക്സുകളും 48 സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങളും ഉൾപ്പെടെ 100 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കൊരുങ്ങി രജിസ്ട്രേഷൻ വകുപ്പ്.
സാധാരണ പ്രതിവർഷം നാലോ അഞ്ചോ കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണു രജിസ്ട്രേഷൻ വകുപ്പിൽ ഭരണാനുമതി ലഭിക്കുന്നത്. രജിസ്ട്രേഷൻ വകുപ്പിന് ഇത്ര വലിയ തുകയുടെ നിർമാണ ജോലികൾക്കു അനുമതി ലഭിക്കുന്നത് വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമാണെന്നാണ് അധികൃതർ പറയുന്നത്.
തിരുവനന്തപുരം നേമം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലാണു രജിസ്ട്രേഷൻ കോംപ്ലക്സുകൾ വരുന്നത്. പൊതുമരാമത്ത് വകുപ്പ് ഇതിന്റെ വിശദ പഠന റിപ്പോർട്ട് (ഡിപിആർ) തയാറാക്കി. കേരള സ്റ്റേറ്റ് കണ്സ്ട്രക്ഷൻ കോർപറേഷനാണ് പദ്ധതി നടത്തിപ്പിന്റെ മേൽനോട്ടം. പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും രജിസ്ട്രേഷൻ വകുപ്പിന്റെ മന്ദിര നിർമാണം നടത്തും.
ജനുവരിയിൽ നിർമാണ പ്രവർത്തനങ്ങൾ ടെൻഡർ ചെയ്യും. 2016-17 ലെ ബജറ്റിൽ വകയിരുത്തിയ 100 കോടി രൂപയുടെ പദ്ധതി കിഫ്ബി വഴിയാണ് ചെലവഴിക്കുന്നത്.
ജില്ലകളും മന്ദിരം പണിയുന്ന സ്ഥലങ്ങളും
തിരുവനന്തപുരം: മലയൻകീഴ്, കന്യാകുളങ്ങര, വർക്കല, ചിറയൻകീഴ്, തിരുവല്ലം, കാഞ്ഞിരംകുളം, നാവായിക്കുളം.
കൊല്ലം: കൊല്ലം.
ആലപ്പുഴ: മാരാരിക്കുളം.
കോട്ടയം: കോട്ടയം രജിസ്ട്രേഷൻ കോംപ്ളക്സ്, കടുത്തുരുത്തി.
ഇടുക്കി: തൊടുപുഴ, ഉടുമ്പൻചോല, തോപ്രാംകുടി.
എറണാകുളം: കോതമംഗലം, കുഴിപ്പള്ളി.
തൃശൂർ: മുണ്ടൂർ, കുന്നംകുളം, അക്കിക്കാവ്, അണ്ടത്തോട്, പഴയന്നൂർ, തൃപ്രയാർ, കല്ലേറ്റുംകര.
പാലക്കാട് : ഒറ്റപ്പാലം, ചെർപ്പുളശേരി, തൃത്താല, കുഴൽമന്ദം.
മലപ്പുറം: കുറ്റിപ്പുറം, കൽപ്പകഞ്ചേരി, താനൂർ, തേഞ്ഞിപ്പാലം, മലപ്പുറം, പരപ്പനങ്ങാടി.
കോഴിക്കോട്: കോഴിക്കോട് രജിസ്ട്രേഷൻ കോംപ്ളക്സ്, വെസ്റ്റ്ഹിൽ, ചാത്തമംഗലം, വില്ല്യാപ്പിള്ളി, പയ്യോളി, ഫറോക്ക്, പേരാന്പ്ര, അഴിയൂർ, നാദാപുരം, നടുവണ്ണൂർ, ചേളന്നൂർ, തിരുവള്ളൂർ.
വയനാട് : മാനന്തവാടി.
കണ്ണൂർ: തളിപ്പറമ്പ്, ഉളിയിൽ.
കാസർഗോഡ് : ഉദുമ, തൃക്കരിപ്പൂർ.
രജിസ്ട്രേഷൻ വകുപ്പിൽ 100 കോടിയുടെ നിർമാണാനുമതി: മേഖലാ തലത്തിൽ മൂന്നു രജിസ്ട്രേഷൻ കോംപ്ലക്സുകൾ
01:34 AM Dec 11, 2017 | Deepika.com