തിരുവനന്തപുരം: ഓഖി ദുരന്തത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലും മത്സ്യത്തൊഴിലാളികൾക്കായി പ്രഖ്യാപിച്ച പാക്കേജിന്റെ പേരിലും അതൃപ്തി ഉയർന്ന സാഹചര്യത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം മന്ത്രി ഇ. ചന്ദ്രശേഖരനൊപ്പം മന്ത്രി കടകംപള്ളി ആർച്ച്ബിഷപ്സ് ഹൗസിലെത്തി ചർച്ച നടത്തിയിരുന്നു.
മന്ത്രിമാർ ചർച്ച നടത്തിയെങ്കിലും ലത്തീൻ സമുദായത്തിന്റെ ആശങ്കകൾക്കു പരിഹാരമായിട്ടില്ല. സർക്കാർ ചെയ്ത കാര്യങ്ങൾ അംഗീകരിക്കുമ്പോഴും രക്ഷാപ്രവർത്തനത്തിലെയും പാക്കേജിലെയും പോരായ്മകളുടെ പേരിൽ സഭാനേതൃത്വം പ്രക്ഷോഭം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്നലെയും മന്ത്രി വെള്ളയമ്പലത്തെ ആർച്ച്ബിഷപ്സ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയത്.
നെയ്യാറ്റിൻകരയിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം ന്യായമായിരുന്നു എന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പിന്നീടു പറഞ്ഞു. നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും പ്രവർത്തനങ്ങളിൽ ചില പരിമിതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പൊഴിയൂരിൽ നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും കപ്പലുകൾ പ്രദേശവാസികൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ തെരച്ചിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.
സർക്കാർ പ്രഖ്യാപിച്ച പാക്കേജിനെക്കുറിച്ചു ധരിപ്പിക്കുന്നതിനു വേണ്ടിക്കൂടിയായിരുന്നു മന്ത്രിയുടെ ഇന്നലത്തെ സന്ദർശനം. സർവകക്ഷിയോഗത്തിലേക്ക് മത്സ്യത്തൊഴിലാളി മേഖലയിലുള്ളവരുടെ പ്രതിനിധികളെ ക്ഷണിക്കാത്തതിലുള്ള അതൃപ്തി സഭാനേതൃത്വം കഴിഞ്ഞ ദിവസം തന്നെ പ്രകടിപ്പിച്ചിരുന്നു.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ പരസ്യപ്രക്ഷോഭത്തിനിറങ്ങാൻ നേതൃത്വം തീരുമാനിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ മന്ത്രിയുടെ സന്ദർശനത്തിനു പ്രധാന്യമുണ്ട്. എന്നാൽ, സഭയുടെ പ്രതിഷേധം തണുപ്പിക്കാൻ മന്ത്രിയുടെ സന്ദർശനത്തിനു സാധിച്ചില്ലെന്നാണു മനസിലാകുന്നത്.
അനുനയശ്രമം: മന്ത്രി കടകംപള്ളി ആർച്ച്ബിഷപ്പിനെ സന്ദർശിച്ചു
12:51 AM Dec 10, 2017 | Deepika.com