തിരുവനന്തപുരം: സർക്കാരിനെതിരെ ആഞ്ഞടിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ആക്രമിച്ചും വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ്. ഓഖി ദുരന്തത്തിൽ എത്രപേർ മരിച്ചുവെന്നോ എത്ര പേർ കടലിൽ പെട്ടിട്ടുണ്ടെന്നോ ആർക്കുമറിയില്ല. ഇക്കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ല. പണക്കാരുടെ മക്കളാണു കടലിൽ പോയതെങ്കിൽ ഇതാകുമായിരുന്നോ സർക്കാരിന്റെ പ്രതികരണമെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരത്തു നടന്ന പരിപാടിയിലായിരുന്നു സർക്കാരിനെതിരേ വിജിലൻസ് മുൻ ഡയറക്ടറും ഇപ്പോൾ ഐഎംജി ഡയറക്ടറുമായ ജേക്കബ് തോമസിന്റെ വിമർശനം.
1400 കോടി രൂപയുടെ സൂനാമി ഫണ്ടു വിനിയോഗിച്ചതു ശരിയായ രീതിയിലല്ലെന്ന് അദ്ദേഹം പറഞ്ഞു. അതു നന്നായി വിനിയോഗിച്ചിരുന്നെങ്കിൽ ചെല്ലാനത്ത് ഇപ്പോൾ കാണുന്ന കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
ജനങ്ങളുടെ കാര്യം നോക്കാൻ കഴിയാത്തവർ എന്തിനു തുടരുന്നു എന്നാണു ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികൾക്കു ജനത്തിന്റെ അടുത്തു പോയി നിൽക്കാം. ജനങ്ങളാണ് യഥാർഥ അധികാരി. അഴിമതിക്കെതിരേ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നതിന് കാരണം ഇതാണ്.
കേരളത്തിൽ അഴിമതിക്കാർ ഐക്യത്തിലാണ്. അവർക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് ഇപ്പോൾ നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. സുതാര്യതയെക്കുറിച്ച് ഇപ്പോൾ ആരും മിണ്ടുന്നില്ല. അഴിമതി തുടർന്നാൽ ദരിദ്രർ ദരിദ്രരായി തുടരുകയും കൈയേറ്റക്കാർ വന്പൻമാരായി മാറുകയും ചെയ്യും. ഭരണം നിലവാരമില്ലാതാകുന്പോഴാണു വലിയ പ്രചാരണങ്ങൾ വേണ്ടിവരുന്നതെന്നും ജേക്കബ് തോമസ് പരിഹസിച്ചു.
ഓഖിയിൽ സർക്കാരിനെതിരേ ആഞ്ഞടിച്ചു വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ്
12:51 AM Dec 10, 2017 | Deepika.com