തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണ ഭീതിയിൽ കഴിയുന്ന ചെല്ലാനത്ത് എത്രയും വേഗം കടൽഭിത്തി നിർമിക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
ഈ ആവശ്യമുന്നയിച്ച് സമരം നടത്തുന്ന ചെല്ലാനം പഞ്ചായത്തിലെ ജനങ്ങളെ സന്ദർശിച്ച് നേതാക്കളുമായും ചെല്ലാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വൈദികരുമായും ഉമ്മൻ ചാണ്ടി സംസാരിച്ചിരുന്നു.
ചെല്ലാനത്തെ കടൽഭിത്തി തകർന്നുകിടക്കുകയാണ്. കടൽഭിത്തി കുറ്റമറ്റ രീതിയിൽ ആയിരുന്നെങ്കിൽ ചുഴലിക്കാറ്റിലും മഴയിലും ഉണ്ടായ നാശനഷ്ടം വളരെയേറെ കുറയുമായിരുന്നു. ഇന്ത്യൻ നേവിയുടെ ദ്രോണാചാര്യ മോഡലിൽ 17 കിലോമീറ്റർ കടൽഭിത്തി 60 പുലിമുട്ടോടുകൂടി പണിയുകയാണു വേണ്ടത്. 2014ൽ ഇതിനുവേണ്ടി 110 കോടി രൂപയുടെ എസ്റ്റിമേറ്റ് എടുത്തിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി നൽകി ഉടൻ പണി ആരംഭിക്കണം.
യുഡിഎഫ് സർക്കാർ കടൽഭിത്തി നിർമിക്കുന്നതിന് അനുമതി നൽകി ഫണ്ട് വകകൊള്ളിക്കുകയും ചെയ്തിരുന്നു. മൂന്നു പ്രാവശ്യം ടെൻഡർ വിളിച്ചിട്ടും ആരും പണി ഏറ്റെടുക്കാൻ മുമ്പോട്ടുവന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ചെല്ലാനത്തു പൂർണമായും നശിച്ച വീടുകൾ പുനർനിർമിക്കുക, മറ്റു വീടുകൾ വാസയോഗ്യമാക്കുക, സൗജന്യ റേഷനും സഹായധനവും നൽകുക എന്നീ ആവശ്യങ്ങളും ഉമ്മൻചാണ്ടി ഉന്നയിച്ചു. കക്കൂസുകൾ പുനർനിർമിക്കണം. ബയോടോയ്ലെറ്റുകൾ അല്ലെങ്കിൽ കോണ്ക്രീറ്റ് സെപ്റ്റിക് ടാങ്കുകൾ എത്രയും വേഗം നിർമിച്ചു കൊടുക്കണം.
മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും 1200 ചതുരശ്ര അടിവരെ വിസ്തീർണമുള്ള വീടുകൾക്കു തീരദേശ നിയന്ത്രണ വ്യവസ്ഥകളിൽ ഇളവ് വാങ്ങണം. മുങ്ങി മരിച്ച റെക്സന്റെ ഭാര്യക്ക് ജോലിയും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും നൽകണം.
മന്ത്രിമാരുടേയും പ്രദേശത്തെ ജനപ്രതിനിധികളുടേയും ആക്ഷൻ കൗണ്സിൽ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടി അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉമ്മൻചാണ്ടി അഭ്യർഥിച്ചു.
കടൽഭിത്തി നിർമിക്കാൻ ഉമ്മൻ ചാണ്ടിയുടെ നിവേദനം
12:51 AM Dec 10, 2017 | Deepika.com