ഫാ. ജേക്കബ് കോയിപ്പിള്ളി (കാനാ, തുരുത്തി)
ശിശുക്കളുടെ കൈകളും കാലുകളുമൊക്കെ ചുംബനംകൊണ്ടു പൊതിയുന്ന ഒരു രീതി നമുക്കുണ്ട്. നാം ചുംബിക്കുന്നതിനനുസരിച്ച് കുഞ്ഞുങ്ങൾ ആനന്ദമുള്ളവരാകുന്നതും സന്തോഷത്തിന്റെ സ്വരങ്ങൾ അവരുടെ ചിരികളിൽ മുഴങ്ങുന്നതും നാം ആസ്വദിച്ചിട്ടുള്ളവരാണ്. ദൈവം മനുഷ്യനായി ഈ ഭൂമിയിൽ അവതരിച്ചപ്പോൾ, ആ ദിവ്യപൈതലിന്റെ പാദങ്ങൾ ഈ ഭൂമിയിൽ പതിച്ചപ്പോൾ, ഈ ഭൂമി എത്രയേറെ ആനന്ദപുളകിത ആയിരുന്നിരിക്കണം. കായേന്റെ ദുഷ്ടതയിൽ ചിതറപ്പെട്ട ആബേലിന്റെ നിഷ്കളങ്ക രക്തം ഏറ്റുവാങ്ങിയ ഭൂമി ആ ദിവ്യ സ്പർശത്തോടെ ഉൾപുളകിതയായിട്ടുണ്ടാവണം.
രക്തം ചിന്തിയ മനസിന്റെ കറയിലും നിഷ്കളങ്ക രക്തം പതിക്കപ്പെട്ട ഭൂമിയുടെ വേദനയിലും ദൈവം നൽകിയ സൗഖ്യമാണു രക്ഷകൻ. അവൻ തന്റെ രക്തം കൊണ്ടാണു ഭൂമിയെയും മനുഷ്യനെയും കഴുകിയത്. ദൈവം ഈ ഭൂമിക്കു നൽകിയ സ്നേഹചുംബനമാണു മനുഷ്യാവതാരം. ഇവിടെ അരങ്ങേറുന്ന രാഷ്ട്രീയ കുരുതികളും മനുഷ്യക്കുരുതികൾ കച്ചവടമാക്കുന്ന സംഘങ്ങളും നീതിന്യായ കോടതികളിൽ മനഃസാക്ഷിയില്ലാതെ സംസാരിക്കുന്ന നാവുകളും സ്നേഹമെന്നതിനെ ഉപഭോഗമാക്കി തരംതാഴ്ത്തി കാണുന്ന വ്യക്തികളുമൊക്കെ ഇനിയും ആ തിരുരക്തത്താൽ കഴുകപ്പെടേണ്ടവരാണ്. അഥവാ ഉദയം ചെയ്ത പ്രകാശത്തെ കൂട്ടിമുട്ടേണ്ടവരാണ്.
എവിടേയ്ക്കാണീ ഓട്ടം? അവനെ കാണാതെ എത്രനാൾ അലയും? ബുദ്ധിയിൽ അഗ്രഗണ്യനായിരുന്ന വിശുദ്ധ അഗസ്റ്റിൻ തന്റെ തിരിച്ചറിവിൽ പറഞ്ഞത് ഈ സത്യമാണ്: ദൈവമേ നീയെന്നെ നിനക്കായി സൃഷ്ടിച്ചു, നിന്നിൽ അഭയം പ്രാപിക്കുന്നതുവരെ എന്റെ ആത്മാവ് അസ്വസ്ഥമാണ്. ദൈവം ഭൂമിയിൽ അവതരിച്ചതും അതിന്റെ ഓർമ ഇന്ന് കൊണ്ടാടുന്നതും ചരിത്രസത്യമാണ്. മനുഷ്യാവതാരത്തിന്റെ ഫലങ്ങളെ സ്വന്തം ജീവിതത്തിലേക്കു കുടിയിരുത്തുന്പോഴാണു ജീവിതം തിരുപ്പിറവിയുടെ സന്തോഷത്തിലാവുക. മനസും ശരീരവും ആത്മാവും കൂട്ടായ്മയായി നാം നടത്തുന്ന വാക്കിൽ, സ്പർശനത്തിൽ, ദർശനത്തിൽ, എപ്പോഴും രക്ഷകനും രക്ഷയും നിറഞ്ഞുനിൽക്കുന്നു. വർഷത്തിലൊരിക്കൽ ആചരിക്കപ്പെടുന്ന ഓർമ എന്നതിൽനിന്നു തിരുപ്പിറവിയെ നിത്യേനയുള്ള ജീവിതത്തിന്റെ ഭാഗമാക്കുന്നത് വിശുദ്ധി നിറഞ്ഞ ജീവിതങ്ങളാണ്. കാലിത്തൊഴുത്തും ദാരിദ്രവും ആടും ആട്ടിയടരും പൊന്നും മീറയും കുന്തിരക്കവും രാജാക്കന്മാരുടെ സാന്നിധ്യവും മുകളിലൊരു നക്ഷത്രവും മാലാഖമാരുടെ ഗാനവും വിശുദ്ധി നിറഞ്ഞ പങ്കാളികളും ഒന്നിച്ചു നിൽക്കുന്പോൾ രൂപം കൊള്ളുന്ന കൂട്ടായ്മയ്ക്കു മഴവില്ലിന്റെ മനോഹാരിതയാണ്.
തിരുക്കുടുംബത്തിന്റെ വിശുദ്ധി അതിൽ ജനിച്ചവന്റെ മാത്രമല്ല പരിശുദ്ധനെ ഈ ലോകത്ത് പ്രദാനം ചെയ്യാൻ ഒരുക്കപ്പെട്ടവരുടെ കൂടി വിശുദ്ധിയുടെ ഫലമാണ്. മദർ തെരേസയുടെ സ്പർശനത്തിൽ എത്രയോ പാവങ്ങൾക്കു ക്രിസ്മസ് ഉണ്ടായി. വിശുദ്ധ ജോണ് പോൾ രണ്ടാമൻ ഓരോ രാജ്യത്തിന്റെ മണ്ണിൽ ചുംബിച്ചപ്പോഴും ആ രാജ്യത്തിലെ ജനങ്ങൾക്കുള്ളിൽ ഒരു വലിയ ചലനമുണ്ടായില്ലേ? മലയിലെ പ്രസംഗത്തിൽ മുഴങ്ങിക്കേട്ട ഒരു വാക്യമാണ്- ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും. ഈ തീർഥയാത്രയിൽ അവരൊക്കെ ഹൃദയവിശുദ്ധിയിൽ ദൈവത്തെ കണ്ടവരാണ്. നമ്മുടെ ഹൃദയവിശുദ്ധി ഈ യാത്രയിലെ മൂലധനമാകട്ടെ.
ദൈവം നൽകിയ സൗഖ്യം
12:38 AM Dec 10, 2017 | Deepika.com