കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർമാണ-വികസന പ്രവൃത്തികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ലെൻസ്ഫെഡ് പോലുള്ള സംവിധാനങ്ങളെ ഉപയോഗിക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന് പി.കെ. ശ്രീമതി എംപി. കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ എന്നിവയുടെ നിർമാണ ത്തിന് ലെൻസ്ഫെഡ് പോലുള്ള കഴിവുറ്റ സംവിധാനങ്ങളെ ഏല്‍പ്പിക്കുന്നതിൽ തെറ്റില്ലെന്നും എംപി പറഞ്ഞു. ലെൻസ്ഫെഡ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംപി.
നോട്ട് നിരോധനവും ജിഎസ്ടിയും കാർഷിക, തൊഴിൽ മേഖലകളെ മാത്രമല്ല നിർമാണ മേഖലയേയും സ്തംഭിപ്പിച്ചിട്ടുണ്ട്. പ്രകൃതിസൗഹൃദ നിർമാണങ്ങളായിരിക്കണം വേണ്ടതെന്ന് പറയുമ്പോൾതന്നെ അതിനു വിരുദ്ധമായ തീരുമാനങ്ങളാണ് പലപ്പോഴും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ശ്രീമതി ആരോപിച്ചു.
സംസ്ഥാന പ്രസിഡന്റ് ടി.സി.ബി. ദിനേഷ് കുമാർ അധ്യക്ഷത വഹിച്ചു. മേയർ ഇ.പി. ലത, ആർ.കെ. മണിശങ്കർ, യു.എ. ഷബീർ, കെ. സലീം, പി. മുഹമ്മദ്കോയ, എ.സി. മധുസൂദനൻ, കെ. കമലാക്ഷൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്ന് വൈകുന്നേരം സമാപിക്കും.
ലെൻസ്ഫെഡ് സേവനം ഉപയോഗപ്പെടുത്തണം: പി.കെ. ശ്രീമതി
12:38 AM Dec 10, 2017 | Deepika.com