വാഴക്കുളം: വിവിധ രാജ്യങ്ങളിൽനിന്നുള്ള കുരുമുളകിന്റെ ഇറക്കുമതിക്ക് അടിസ്ഥാന വില കിലോഗ്രാമിന് 500 രൂപയായി നിശ്ചയിക്കണമെന്ന സ്പൈസസ് ബോർഡിന്റെ ശിപാർശ അംഗീകരിച്ച കേന്ദ്രസർക്കാർ തീരുമാനം വിലത്തകർച്ചയിൽ പ്രതിസന്ധിയിലായ കർഷകസമൂഹത്തിന് ആശ്വാസമേകുമെന്നും ശിപാർശയിന്മേൽ സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നും ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ ഉത്പന്നങ്ങൾക്കും ഇതുപോലെ ഇറക്കുമതിക്കു തറവിലപ്രഖ്യാപിക്കണം.
വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങി വിവിധ ആസിയാൻ രാജ്യങ്ങളിൽനിന്നു നിലവാരം കുറഞ്ഞ കുരുമുളകിന്റെ നിയന്ത്രണമില്ലാത്ത ഇറക്കുമതി കാരണം ആഭ്യന്തരവിപണിയിൽ ഒരുവർഷത്തിനുള്ളിൽ 35 ശതമാനത്തോളം വിലത്തകർച്ചയാണുണ്ടായത്. ആസിയാൻ രാജ്യങ്ങളിൽനിന്നു ശ്രീലങ്കവഴി കുറഞ്ഞ ഇറക്കുമതിച്ചുങ്കത്തിൽ ഇറക്കുമതി നടത്തി വൻകൊള്ളയാണു സാർക്ക് രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിന്റെ മറവിൽ നടത്തിയിരുന്നത്. ഇന്ത്യ-ശ്രീലങ്ക സ്വതന്ത്ര വ്യാപാരക്കരാറും ഇതിനവസരം സൃഷ്ടിച്ചു.
വാല്യൂ അഡീഷൻ ഫോർ റീ എക്സ്പോർട്ട് സ്കീമിന്റെ പേരിൽ ഇറക്കുമതിക്കാർ കുരുമുളക് ഇറക്കുമതി ചെയ്തശേഷം സംസ്കരിച്ചു കയറ്റുമതി ചെയ്യണമെന്നാണു നിബന്ധന. എന്നാൽ ഇറക്കുമതിയുത്പന്നം ആഭ്യന്തരവിപണിയിൽ വിറ്റഴിക്കുകയാണു ചെയ്തിരുന്നത്. ഇതിനെതിരേ ഇൻഫാം ഉൾപ്പെടെയുള്ള വിവിധ കർഷകസംഘടനകൾ സംഘടിച്ചു രംഗത്തുവന്നതോടെയാണു കേന്ദ്രസർക്കാർ ഇടപെടലിനു തയാറായത്.
അടയ്ക്കാ ഇറക്കുമതിക്കും കേന്ദ്രസർക്കാർ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കർഷകസംഘടനകൾ നടത്തിയ സംയുക്തനീക്കമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. റബർ കർഷകരുടെ രക്ഷയ്ക്കായി ഈ രീതിയിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലിന് അവസരമുണ്ടെന്നിരിക്കെ വിവിധ കർഷകപ്രസ്ഥാനങ്ങൾ സംയുക്തമായി സംഘടിച്ചുനീങ്ങാൻ മുന്നോട്ടുവരണമെന്നും സമ്മേളനം അഭ്യർഥിച്ചു.
ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കണ്വീനർ ജോസ് എടപ്പാട്ട്, വൈസ് ചെയർമാൻ കെ. മൈതീൻ ഹാജി, ദേശീയ ട്രസ്റ്റി ഡോ. എം.സി. ജോർജ്, ട്രഷറർ ജോയി തെങ്ങുംകുടി എന്നിവർ സംസാരിച്ചു.
ഇറക്കുമതിക്കു തറവില: സർക്കാർ ഉടൻ ഉത്തരവിറക്കണമെന്ന് ഇൻഫാം
12:30 AM Dec 10, 2017 | Deepika.com